നിയമങ്ങൾ കാറ്റിൽ പറത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്രയിൽ നടപടി. മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശപ്രകാരം പൊലീസ് ജീപ്പ് പിടിച്ചെടുത്തു. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് നടപടി.
അതേസമയം, വാഹനത്തിൽ ഘടിപ്പിച്ചിരുന്ന എല്ലാ എക്സ്‌ട്രാ ഫിറ്റിങ്ങുകൾ അഴിച്ചുമാറ്റിയിരുന്നു. വാഹനത്തിൽ റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. അന്വേഷണത്തിൽ ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർനടപടികളിലേക്ക് കടക്കുകയാണെന്ന് ആർടിഒ അറിയിച്ചു. പിടിച്ചെടുത്ത വാഹനം പൊലീസ് ആർടിഒയ്ക്ക് കൈമാറും.
കഴിഞ്ഞ ഞായറാഴ്ചയാണ് രൂപമാറ്റം വരുത്തിയ ജീപ്പിൽ ആകാശ് തില്ലങ്കേരി വയനാട് യാത്ര നടത്തിയത്. ഇതിൻ്റെ വീഡിയോ ദൃശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി നടപടി സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു.
ഇതിനിടെ, മോട്ടോർ വാഹന വകുപ്പ് വാഹന ഉടമ മലപ്പുറം സ്വദേശി സുലൈമാനെതിരെ കേസെടുത്തിരുന്നു. ഒൻപത് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. 45,500 രൂപ പിഴയും ചുമത്തി. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം നൽകിയതിനും സുലൈമാനെതിരെ കേസെടുത്തിട്ടുണ്ട്.