NEWSROOM

സംഭൽ ഷാഹി ജമാ മസ്ജിദിൽ സർവേ നടപടികൾ തുടരാം; കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

പള്ളിക്കുള്ളിൽ ഹരിഹർ മന്ദിറിൻ്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും, ജമാ മസ്ജിദ് സംരക്ഷണ സമിതി നിയമവിരുദ്ധമായി ഈ സ്ഥലം ഉപയോഗിക്കുകയാണെന്നും ഹർജിക്കാ‍ർ വാദിച്ചു.

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജമാ മസ്ജിദിൽ സർവേ നടപടികൾ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സർവേയ്ക്ക് അനുമതി നൽകിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. സർവേയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി ഉത്തരവിൽ അപാകത ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുഗൾ ചക്രവർത്തി ബാബർ, ഹിന്ദു ക്ഷേത്രം തകർത്ത് സംഭലിൽ മുസ്‌ലിം പള്ളി നിർമിച്ചു എന്നായിരുന്നു ആരോപണം.ഷാഹി ജമാ മസ്ജിദ് പള്ളിയല്ല, ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര ഹിന്ദുത്വ അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ ഉൾപ്പെടെ എട്ട് പേ‍രാണ് ഹർജി സമ‍ർപ്പിച്ചത്. പള്ളിക്കുള്ളിൽ ഹരിഹർ മന്ദിറിൻ്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും, ജമാ മസ്ജിദ് സംരക്ഷണ സമിതി നിയമവിരുദ്ധമായി ഈ സ്ഥലം ഉപയോഗിക്കുകയാണെന്നും ഹർജിക്കാ‍ർ വാദിച്ചു.

കേസ് പരി​ഗണിച്ച യുപിയിലെ പ്രാ​ദേശിക സിവിൽ കോടതിയാണ് സ‍ർവേയ്ക്ക് ഉത്തരവിട്ടത്. ഇതിനു പിന്നാലെ 2024 നവംബർ 19, 24 തീയതികളിലായി മസ്‌ജിദിൽ സർവേ നടത്തിയത്. സർവേ നടപടികൾക്കു പിന്നാലെ പ്രദേശത്ത് വൻ പ്രതിഷേധമുണ്ടായി. പൊലീസുമായുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT