ഡെങ്കിപ്പനി ഭീതിയിൽ ഇടകൊച്ചി നിവാസികൾ. പകർച്ചവ്യാധി തടയുന്നതിനായി കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര ജീവനക്കാരില്ലെന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.
ഡെങ്കിപ്പനിയെ തുടർന്ന് ഇടക്കൊച്ചിയിൽ വീട്ടമ്മ മരിച്ചതോടെ പകർച്ചപ്പനി ഭീതിയിലാണ് നഗരവാസികൾ. ഓഗസ്റ്റ് മാസത്തിൽ 19 ഡെങ്കിപ്പനി കേസുകളാണ് ഇടക്കൊച്ചി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ റിപ്പോർട്ട് ചെയ്തത്. ഡെങ്കി പരത്തുന്ന കൊതുകുകൾ പെരുകിയിട്ടും കൊതുകുനശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
പല വാർഡുകളിലും രണ്ടു പേരെ വീതം കൊതുകുനിവാരണ ജോലികൾക്കായി മാത്രം നിയോഗിച്ചിരിക്കുന്നത്. നിലവിൽ കൊതുകു നിവാരണ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മതിയായ ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണ്. ഡെങ്കി പടർത്തുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പെരുകുന്ന സാഹചര്യത്തിൽ ഫോഗ്ഗിംഗ് ഉൾപ്പെടെ നടക്കുന്നില്ലെന്ന് പരാതിയും ഉയരുന്നുണ്ട്.
ജനപങ്കാളിത്തത്തോടെ നടത്തിയിരുന്ന ഡ്രൈ ഡേ പോലുള്ള കാമ്പയിനുകൾ ഇപ്പോൾ നടക്കുന്നില്ല. കൗൺസിലർമാർ പല തവണ കൗൺസിലിൽ ഇക്കാര്യം ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. നഗരസഭ വേണ്ട നടപടി എടുക്കാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുകയാണ് പ്രതിപക്ഷ കൗൺസിലർമാർ.