ഹെവിവെയ്റ്റ് ബോക്സിംഗ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു. വെള്ളിയാഴ്ച ഹൂസ്റ്റണിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 76 വയസായിരുന്നു. കുടുംബമാണ് അദ്ദേഹത്തിൻ്റെ മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ALSO READ: ഐപിഎല്ലിന് മുൻപ് ഡിവോഴ്സ് നേടി യുസ്വേന്ദ്ര ചഹൽ; ധനശ്രീ വര്‍മക്കെതിരെ 'ടീ ഷർട്ടിൽ ഒളിയമ്പ്'
റിംഗിൽ ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ 1968ലെ മെക്സിക്കോ ഒളിംപിക്സിൽ അമേരിക്കക്കായി ബോക്സിംഗിൽ സ്വർണം നേടിയിട്ടുണ്ട്. രണ്ടു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ പട്ടം നേടിയ താരമാണ് ഫോർമാൻ. 1973-ൽ 20-ാം വയസ്സിൽ ജോ ഫ്രേസിയറിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിജയം.
1974ൽ മുഹമ്മദ് അലിയുമായി റംബിൾ ഇൻ ദ ജംഗിൾ എന്നറിയപ്പെട്ട വിഖ്യാത മത്സരത്തിൽ ഏറ്റുമുട്ടി പരാജയപ്പെട്ടു. 1977-ൽ ഫോർമാൻ വിരമിച്ചെങ്കിലും 1987-ൽ അദ്ദേഹം കായികരംഗത്തേക്ക് മടങ്ങിയെത്തി. തുടർന്ന് 1994-ൽ 45-ാം വയസ്സിൽ തന്റെ രണ്ടാമത്തെ കിരീടം നേടി. ലോക ചാമ്പ്യനായ ഏറ്റവും പ്രായം കൂടിയ താരമായിരുന്നു ഫോർമാൻ.