വിവാദങ്ങൾക്കിടെ ശത്രുസംഹാരത്തിനായുള്ള പൂജകളുമായി എഡിജിപി എം. ആർ. അജിത് കുമാർ. കണ്ണൂർ മാടായിക്കാവിൽ ശത്രുസംഹാര പൂജ നടത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും എഡിജിപി വഴിപാടുകൾ കഴിച്ചു. ഐശ്വര്യത്തിനായുള്ള വഴിപാടുകളാണ് ഇവിടെ നടത്തിയത്. ഇന്ന് രാവിലെയാണ് എഡിജിപി അജിത് കുമാർ പൂജ നടത്തിയത്.
ALSO READ: അന്‍വറിനെതിരായ ഫോണ്‍ചോർത്തല്‍ പരാതി സദുദ്ദേശപരം; മറ്റ് സമ്മർദങ്ങളില്ലെന്ന് തോമസ് പീലിയാനിക്കൽ
അതേസമയം തൃശൂർ പൂര വിവാദത്തില്‍ എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ അന്വേഷണ റിപ്പോർട്ട് സർക്കാർ തള്ളിയിരുന്നു. തുടരന്വേഷണം വേണമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിലപാട്. അന്വേഷണ പരിധിയില്‍ എഡിജിപിയും ഉള്‍പ്പെടുമെന്നാണ് സൂചന. പൂരം കലക്കലില്‍ പുനരന്വേഷണം നടക്കുമെന്ന സൂചന മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ നല്‍കിയിരുന്നു. റിപ്പോർട്ടില്‍ ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് കൂടി പരിശോധിച്ച ശേഷമായിരിക്കും നടപടിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്നായിരുന്നു എഡിജിപിയുടെ റിപ്പോർട്ട്. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടില്‍ പറയുന്നു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതില്‍ വീഴ്ച പറ്റി. കമ്മീഷണറുടെ പരിചയക്കുറവാണ് വീഴ്ചയായതെന്നായിരുന്നു റിപ്പോർട്ട്.