കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ആദ്യമായാണ് കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത്. നാവായിക്കുളം സ്വദേശിനിയായ ശരണ്യയിലാണ് (24) രോഗം കണ്ടെത്തിയത്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് കൂടി രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ രോഗം ബാധിച്ച് ഏഴ് പേരാണ് ചികിത്സയിൽ കഴിയുന്നത് .
പനി തലവേദന ഛർദി, അപസ്മാരം, കാഴ്ച മങ്ങൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തലച്ചോറിലേക്ക് പ്രവേശിക്കുന്നതിലൂടെ തലച്ചോറിലെ കോശങ്ങൾ പെട്ടെന്ന് തകരാറിലാവുകയും ഗുരുതര രോഗ ബാധയെ തുടർന്ന് മസ്‌തിഷ്ക മരണം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
കെട്ടിക്കിടക്കുന്ന വെള്ളം, ഒഴുക്കില്ലാത്ത ജലാശയം, വൃത്തിയാക്കാത്ത സ്വിമ്മിംഗ് പൂളുകൾ-കനാലുകള്‍ എന്നിവിടങ്ങളിൽ നിന്നാണ് രോഗാണുക്കൾ ശരീരത്തിലേക്ക് എത്തുന്നത്. മൂക്കിലെ നേർത്ത തൊലിയിലൂടെ പ്രവേശിക്കുന്ന രോഗാണുക്കൾ തലച്ചോറിനെ കാർന്നു തിന്നുന്നു. അണുബാധയേറ്റാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. രോഗം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുക മാത്രമേ രക്ഷയുള്ളു. രോഗം വരാനുള്ള സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്.
കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലായും രോഗം സ്ഥിരീകരിക്കുന്നത്. രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ലെന്നാണ് റിപ്പോർട്ട്. ക്ലോറിനേഷൻ നടത്തുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വീടിന് പുറമേ മറ്റു ജലാശയങ്ങളിൽ കുളിക്കുമ്പോൾ വെള്ളം കുടിച്ചതു കൊണ്ട് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കണമെന്നില്ല. മൂക്കിലൂടെയാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്. നീന്തുമ്പോഴോ മറ്റോ, അബദ്ധത്തിൽ വെള്ളം മൂക്കിൽ കയറുമ്പോഴാണ് അതിനൊപ്പം രോഗാണുക്കളും ശരീരത്തിൽ എത്തുന്നത്.