സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. സീതാറാം എന്ന സുഹൃത്തിനേയും രാഷ്ട്രതന്ത്രജ്ഞനേയും മമ്മൂട്ടി എക്സ് പോസ്റ്റില്‍ അനുസ്മരിച്ചു.
"ഏറെ നാളായി എൻ്റെ പ്രിയ സുഹൃത്തായിരുന്ന സീതാറാം യെച്ചൂരി നമ്മുടെ കൂടെയില്ലെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ വിഷമമുണ്ട്. സമർത്ഥനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ, അതിശയിപ്പിക്കുന്ന മനുഷ്യൻ, ശരിക്കും മനസ്സിലാക്കുന്ന ഒരു സുഹൃത്ത്. എനിക്ക് ഇതൊരു നഷ്ടമാണ്, മമ്മൂട്ടി എക്സില്‍ കുറിച്ചു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഒരു മാസത്തോളമായി എയിംസില്‍ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. രാഷ്ട്രീയത്തിന് അതീതമായതും എന്നാല്‍ കമ്യൂണിസ്റ്റ് നിലപാടുകളില്‍ ഉറച്ചു നിന്നും ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്നതുമായ വ്യക്തിയായിരുന്നു സീതാറാം. കല, സാഹിത്യം, സിനിമ മേഖലകളിലെ മുന്നേറ്റങ്ങളെയും പ്രതിഭകളേയും ശ്രദ്ധിച്ചിരുന്ന നേതാവ് കൂടിയാണ് അദ്ദേഹം.
ALSO READ: 'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍, അഗാധമായ ദുഃഖം ' സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ കമല്‍ഹാസന്‍
സെപ്റ്റംബര്‍ 14 ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എകെജി ഭവനില്‍ സീതാറാം യെച്ചൂരിയുടെ പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് എയിംസ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ വസന്ത് കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും. എകെജി ഭവനിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഡല്‍ഹി എയിംസ് മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് വിട്ടുനല്‍കും.