പകുതി വില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തു കൃഷ്ണൻ്റെ നിർണായക മൊഴി പുറത്ത്. സംഭാവന മാത്രമായി നൽകിയത് 5 കോടിയോളം രൂപയാണെന്നും, രാഷ്ട്രീയ നേതാക്കൾക്കും പാർട്ടികൾക്കും പണം നൽകിയെന്നും അനന്തു കൃഷ്ണൻ വെളിപ്പെടുത്തി. എന്നാൽ പണം നൽകിയ നേതാക്കളുടെ പേരുവിവരങ്ങളെ പറ്റിയുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കേരളത്തിലാകെ ചർച്ചാ വിഷയമായ ഒന്നായിരുന്നു പകുതി വില തട്ടിപ്പ്. എല്ലാ ജില്ലകളിലും ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ആരോപണ വിധേയരായ രാഷ്ട്രീയ നേതാക്കൾക്ക് നോട്ടീസ് അയക്കുമെന്ന് ഇഡി അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് പണം കടത്തൽ എന്നിവ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. കേസിലെ ഭൂരിഭാഗം രേഖകളും പൊലീസിന്റെയും ക്രൈം ബ്രാഞ്ചിൻ്റെയും കൈവശമാണ് ഉള്ളത്.
അതേസമയം, തട്ടിപ്പ് പണത്തിന് കമ്മീഷനും വാങ്ങിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. അനന്തു കൃഷ്ണന് 7 കോടി 50 ലക്ഷം രൂപ കമ്മീഷനായി ലഭിച്ചു. ഒരു സ്കൂട്ടറിന് 4500 രൂപയാണ് കമ്മീഷൻ. കമ്മീഷനായി ലഭിച്ച പണം അനന്തുകൃഷ്ണൻ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനന്തു കൃഷ്ണനുൾപ്പെടെയുള്ളവരുടെ അക്കൗണ്ട് ഇഡി മരവിപ്പിച്ചിട്ടുണ്ട്. അനന്തു കൃഷ്ണൻ്റെ അക്കൗണ്ടിലെ 2.35 കോടി രൂപയും, ജനസേവ സമിതിയുടെ അക്കൗണ്ടിലെ 1.69 കോടി രൂപയും, ലാലി വിൻസൻ്റിൻ്റെ അക്കൗണ്ടിലെ 1 ലക്ഷത്തോളം രൂപയുമാണ് മരവിപ്പിച്ചത്. ഇതിനു പിന്നാലെയാണ് അനന്തു കൃഷ്ണൻ സംഭാവന നൽകിയ തുകയുടെ വിവരങ്ങൾ പങ്കുവച്ചത്.