NEWSROOM

ഐ.സി. ബാലകൃഷ്ണന് കുരുക്ക് മുറുകുന്നു; ബത്തേരി ബാങ്ക് നിയമനക്കോഴയിൽ വീണ്ടും പരാതി

നെൻമേനി താമരച്ചാലിൽ ഐസക്കാണ് പൊലീസിൽ പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്


വയനാട് സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനക്കോഴയിൽ വീണ്ടും പരാതി. നെൻമേനി താമരച്ചാലിൽ ഐസക്കാണ് പൊലീസിൽ പരാതി നൽകിയത്. ഐ.സി. ബാലകൃഷ്ണൻ്റെയും പി.വി. ബാലചന്ദ്രൻ്റെയും പേരുകൾ ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്.

സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ്റെയും പി.വി. ബാലചന്ദ്രൻ്റെയും അറിവോടെയാണ് പണം വാങ്ങുന്നതെന്ന് കോൺഗ്രസ് നേതാക്കളായ എൻ.എം. വിജയനും പ്രേമനും പറഞ്ഞതായാണ് ഐസക്ക് പരാതിയിൽ പറയുന്നത്.

അതേസമയം, വയനാട് ഡിസിസി ട്രഷറർ എന്‍.എം. വിജയൻ്റെ മരണത്തിൽ ഡിസിസി പ്രസിഡന്‍റ് എന്‍. ഡി. അപ്പച്ചനെ അറസ്റ്റുചെയ്തു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അപ്പച്ചനെ കൂടാതെ മുൻ കോൺഗ്രസ് നേതാവ് കെ. കെ. ഗോപിനാഥൻ്റെ അറസ്റ്റും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ ജാമ്യം നേടിയ ഇവരെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യൽ അവസാനിക്കുന്നതോടുകൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജനുവരി 18നായിരുന്നു ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ചത്. സുൽത്താൻ ബത്തേരി എംഎൽഎ ഐ. സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ,കോൺഗ്രസ് നേതാവ് കെ. കെ. ഗോപിനാഥൻ തുടങ്ങിയവർക്ക് കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയത്. എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു.ഇതിനെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.

SCROLL FOR NEXT