NEWSROOM

ലോകമെമ്പാടുമുള്ള മലയാളികൾ ഒപ്പം നിന്നു; കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് അര്‍ജുന്‍റെ സഹോദരി അഞ്ജു

കുടുംബം തകർന്ന നിന്ന അവസരങ്ങളില്‍ കൂടെ നിന്ന മനുഷ്യരെ അഞ്ജു ഓർത്തു

Author : ന്യൂസ് ഡെസ്ക്

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചിലില്‍ കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് സഹോദരി അഞ്ജു. പ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തിനൊപ്പം നിന്നവരെയും സർക്കാരിനും അഞ്ജു നന്ദി രേഖപ്പെടുത്തി.  അർജുന് എന്ത് സംഭവിച്ചു എന്ന ഒരൊറ്റ ഉത്തരത്തിനായാണ് കുടുംബം കാത്തിരുന്നത്. ആദ്യം തന്നെ സഹായിച്ചത് എം.കെ. രാഘവൻ എംപിയാണ്. സംസ്ഥാന സർക്കാരും പ്രതിനിധികളെ അയച്ച് കുടുംബത്തോടൊപ്പം നിന്നു. അർജുന് വേണ്ടി കർണാടക സർക്കാരും സാധ്യമായതെല്ലാം ചെയ്തുവെന്ന് അഞ്ജു പറഞ്ഞു.

അർജുന് വേണ്ടി പലരും പല രീതിയിലുള്ള മാർഗങ്ങൾ സ്വീകരിച്ചു. എല്ലാവർക്കും ഉത്തരം കിട്ടി. ഡ്രഡ്ജിംഗ് സാധ്യമാക്കാൻ കെ.സി. വേണുഗോപാലും എം.കെ. രാഘവനും നേരിട്ട് സമ്മർദം ചെലുത്തിയെന്നും അഞ്ജു അറിയിച്ചു. ലോറി കണ്ടെത്തുമെന്നും സമയമെടുക്കുമെന്നും കാർവാർ എസ്‍പി കുടുംബത്തെ ബോധ്യപ്പെടുത്തി. തുടക്കത്തിൽ തെറ്റായ വിവരങ്ങളറിയിച്ച് ചിലർ കുടുംബത്തെ അടക്കം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും അഞ്ജു ചൂണ്ടിക്കാട്ടി.

കർണാടക ഭരണകൂടം ഈശ്വർ മാൽപെയെ തഴഞ്ഞതല്ല. കുടുംബത്തിന് വേണ്ടി ഭർത്താവ് ജിതിനാണ് എല്ലാം ചെയ്തതെന്നും അഞ്ജു പറഞ്ഞു. ഡ്രഡ്ജർ എത്തിച്ചവർക്ക് കുടുംബം എടുത്ത പരിശ്രമം എത്രയാണെന്നറിയാം. കാർവാർ എംഎല്‍എ സതീഷ് സെയ്ല്‍ അടക്കം കൂടെ നിന്നതുകൊണ്ടാണ് ഡ്രഡ്ജർ പരിശോധന നടന്നതെന്നും അഞ്ജു പറഞ്ഞു. കുടുംബത്തിനും മനാഫിനും ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അഞ്ജു കൂട്ടിച്ചേർത്തു.  മാധ്യമങ്ങൾ വലിയ പ്രതിസന്ധികൾ നേരിട്ടിട്ടും ഒപ്പം നിന്നു. ചില യുട്യൂബ് ചാനലുകൾ ദുഷ് പ്രചരണം നടത്തിയിട്ടും അതെല്ലാം മറി കടന്ന് കുടുംബം ഒറ്റക്കെട്ടായി നിന്നുവെന്നും അഞ്ജു പറഞ്ഞു.

അതേസമയം, അർജുൻ്റെ ലോറിയിൽ നിന്ന് ലഭിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. ഡിഎന്‍എ പരിശോധനയും ഇന്ന് ആരംഭിക്കും. അർജുൻ ഓടിച്ചിരുന്ന ലോറി കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ ഇന്നും തുടരും. ഇന്നലെ വൈകിട്ടാണ് അർജുൻ്റെ ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാർവാർ ആശുപത്രിയിലേക്ക് മാറ്റിയത്. പൂർണമായി ജീർണാവസ്ഥയിലായതിനാൽ ഇന്നാവും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുക. മൃതദേഹം നാളെ വീട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഡിഎൻഎ ടെസ്റ്റ്‌ വേഗത്തിൽ പൂർത്തിയാക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്ന് കർണാടക സർക്കാർ ബന്ധുക്കളെ അറിയിച്ചു.

SCROLL FOR NEXT