NEWSROOM

ജമ്മു കശ്മീരില്‍ അവന്തിപോറയിൽ ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ച് സൈന്യം

പ്രദേശത്ത് രണ്ട് മണിക്കൂറായി ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ അവന്തിപോറയില്‍ നടാര്‍, ട്രാല്‍ മേഖലകളില്‍ വ്യാഴാഴ്ച നടന്ന എന്‍കൗണ്ടറില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം. ഇയാളെ കൂടാതെ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. രണ്ട് മണിക്കൂറായി ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ലഷ്‌കറെ ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

ജമ്മു കശ്മീരില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ എന്‍കൗണ്ടര്‍ ആണ് നടന്നത്. ലഷ്‌കറെ ത്വയ്ബ ഭീകരരാണ് ചൊവ്വാഴ്ച നടന്ന എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന ഷോപിയാന്‍ മേഖലയില്‍ തെരച്ചില്‍ നടത്തിയത്. ഷോപിയാനിലെ സിന്‍പതര്‍ കെല്ലര്‍ മേഖലയില്‍ സുരക്ഷാ സേനയും പാരാമിലിട്ടറിയുമാണ് ഭീകരരുമായി ഏറ്റുമുട്ടിയത്.

ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളെന്ന് കരുതപ്പെടുന്ന ആദില്‍ ഹുസൈന്‍ തോക്കര്‍, അലി ഭായ്, ഹാഷിം മൂസ എന്നീ മൂന്ന് ഭീകരര്‍ക്കായി ജമ്മു കശ്മീര്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിക്കിയതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍. ശ്രീനഗര്‍, പുല്‍വാമ, ഷോപിയാന്‍ അടക്കമുള്ള മേഖലയിലെ വിവിധയിടങ്ങളിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരുന്നത്. 'ഭീകരരഹിത കശ്മീര്‍' എന്ന സന്ദേശമുള്‍പ്പെടുത്തി കൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്

ഭീകരവാദികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വസ്തുനിഷ്ഠമായ വിവരങ്ങള്‍ നല്‍കുന്നവരുടെ ഐഡന്റിറ്റി സംരക്ഷിക്കുമെന്നും സുരക്ഷാ ഏജന്‍സി പതിപ്പിച്ച പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT