NEWSROOM

ലൈംഗിക പീഡന കേസ്: നടന്മാരുടേതടക്കം അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല; പ്രതികളെ നിരീക്ഷിക്കാന്‍ നിര്‍ദേശം

മുന്‍കൂര്‍ ജാമ്യത്തില്‍ കോടതി നിലപാടിനു ശേഷം മതി അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം എന്നാണ് നിര്‍ദേശം

Author : ന്യൂസ് ഡെസ്ക്

ലൈംഗിക പീഡന കേസില്‍ നടന്മാരുടേതടക്കം അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന. അറസ്റ്റ് ഉടന്‍ വേണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദേശം. മുന്‍കൂര്‍ ജാമ്യത്തില്‍ കോടതി നിലപാടിനു ശേഷം മതി അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം എന്നാണ് നിര്‍ദേശം. കൂടാതെ, പ്രതികളെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.

കേസെടുത്തതിനു പിന്നാലെ, നടന്മാര്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങളും സജീവമാക്കിയിട്ടുണ്ട്. ഇടവേള ബാബു, ബാബുരാജ്, സിദ്ദീഖ്, ജയസൂര്യ, സംവിധായകന്‍ വി.കെ പ്രകാശ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്. മുകേഷ് എംഎല്‍എയും അഭിഭാഷകരുമായി ചര്‍ച്ച നടത്തി.

മരട് സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍, കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഏഴ് വ്യത്യസ്ത എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുവ കഥാകൃത്തിന്റെ പരാതിയിലാണ് സംവിധായകന്‍ വി.കെ പ്രകാശിനെതിരെ കേസെടുത്തത്. കഥാ ചര്‍ച്ചയ്ക്കായി ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നാണ് പരാതി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ജൂനിയര്‍ ആര്‍ടിസ്റ്റ് നല്‍കിയ പരാതിയിലാണ് ബാബുരാജിനെതിരെ കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

SCROLL FOR NEXT