ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ ഇടവേള ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇടവേള ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ മൊഴി രേഖപ്പെടുത്തി ഉടൻ വിട്ടയക്കും. നടിയുടെ പരാതിയില്‍ എം. മുകേഷ് , ഇടവേള ബാബു എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി. എം. വര്‍ഗീസ് രഹസ്യവാദം നടത്തിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം വ്യാപകമാക്കാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കുന്നതില്‍ എസ്ഐടിക്ക് ചെറുതല്ലാത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയവര്‍ പൊലീസിന് പരാതി നല്‍കാന്‍ വിസമ്മതിച്ചതാണ് കാരണം. അതീവ ഗൗരവമുള്ള മൊഴി നൽകിയവരിൽ ചിലരെ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടപ്പോഴായിരുന്നു ഈ അവസ്ഥ. കൊച്ചിയില്‍ സിനിമ താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തി മുന്‍ എഎംഎംഎ ഭാരവാഹികളെ നേരിട്ട് സന്ദര്‍ശിച്ച് ഇന്ന് മൊഴി എടുത്തിരുന്നു. ഹേമ കമ്മിറ്റി അംഗങ്ങളുടെ മൊഴിയെടുക്കുന്നതിൽ ക്രൈംബ്രാഞ്ച് മേധാവി നിയമോപദേശവും തേടിയിരുന്നു.
Also Read: മുന്‍കൂര്‍ ജാമ്യം തേടി സിദ്ദീഖ് സുപ്രീം കോടതിയിലേക്ക്; തടസ ഹര്‍ജിയുമായി അതിജീവിതയും സര്‍ക്കാരും
അതേസമയം, നടന്‍ സിദ്ദീഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അതിജീവിത തടസ ഹര്‍ജി നല്‍കി . കേസില്‍ പൊലീസ് അറസ്റ്റ് ഉറപ്പായതോടെ സിദ്ദിഖ് ഒളിവിലാണ്. നടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നീക്കം. സര്‍ക്കാരും തടസ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തടസ ഹര്‍ജി സ്വീകരിച്ചാല്‍ അതിജീവിതയുടെയും സര്‍ക്കാരിന്‍റെയും ഭാഗം കേട്ട ശേഷം മാത്രമേ സുപ്രീംകോടതി സിദ്ദീഖിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കൂ.