NEWSROOM

"2,700 കോടി രൂപയുടെ വീടുള്ള, 10 ​​ലക്ഷത്തിൻ്റെ വസ്ത്രം ധരിക്കുന്ന ആൾ, എൻ്റെ വീടിനെക്കുറിച്ച് സംസാരിക്കാൻ യോഗ്യനല്ല"; മോദിക്കെതിരെ കെജ്‌രിവാൾ

ബിജെപി ഡൽഹിയിലെ തെരുവുകൾ നശിപ്പിച്ചെന്നും രണ്ടുലക്ഷത്തിലധികം ആളുകളുടെ വീടില്ലാതാക്കിയെന്നും കെജ്‌രിവാൾ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്


ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പോര് ശക്തമാക്കി ബിജെപിയും എഎപിയും. ആംആദ്മി പാർട്ടിക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ രൂക്ഷവിമർശനത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് എഎപി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ബിജെപി സർക്കാർ സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു കെജ്‌രിവാളിൻ്റെ വിമർശനം. ബിജെപി ഡൽഹിയിലെ തെരുവുകൾ നശിപ്പിച്ചെന്നും രണ്ടുലക്ഷത്തിലധികം ആളുകളുടെ വീടില്ലാതാക്കിയെന്നും കെജ്‌രിവാൾ ആരോപിച്ചു.


ബിജെപി ദരിദ്രരുടെ ശത്രുവാണെന്ന് കെജ്‍രിവാൾ ആരോപിച്ചു. ബിജെപി ഡൽഹിയിലെ ചേരികൾ തകർത്ത് ലക്ഷങ്ങളെ ഭവനരഹിതരാക്കി. ഇന്നത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ജനങ്ങളെ അപമാനിച്ചു. കഴിഞ്ഞ 10 വർഷങ്ങളായി എഎപി ഡൽഹി ഭരിക്കുന്നു, ഇത്രയും കാലം ചെയ്ത കാര്യങ്ങൾ വിവരിക്കാൻ 3 മണിക്കൂർ പോരെന്നും കെജ്‌രിവാൾ പറഞ്ഞു.

എഎപി ഭരണത്തിലിരിക്കെ കെജ്‌രിവാളിനായി 'ശീഷ് മഹലെ'ന്ന വീട് നിർമിക്കുക മാത്രമാണ് ചെയ്തതെന്ന മോദിയുടെ പരാമർശത്തിനും കെജ്‌രിവാൾ മറുപടി നൽകി. 2,700 കോടി രൂപയ്ക്ക് വീട് പണിയുന്ന, 8,400 കോടിയുടെ വിമാനത്തിൽ യാത്ര ചെയ്യുന്ന, 10 ​​ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ച, ഒരാൾ ശീഷ് മഹലിനെ കുറിച്ച് സംസാരിക്കാൻ യോഗ്യനല്ല. വ്യക്തിപരമായ ആരോപണങ്ങളോടും വെറുപ്പിൻ്റെ രാഷ്ട്രീയത്തിനോടും തനിക്ക് താൽപര്യമില്ലെന്നും എഎപി നേതാവ് പറഞ്ഞു.

ഡൽഹി സർവകലാശാലയുടെ കീഴിലുള്ള മൂന്ന് കോളേജുകളുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു നരേന്ദ്ര മോദി കെജ്‌രിവാളിനും എഎപിക്കുമെതിരെ രൂക്ഷ വിമർശനം നടത്തിയത്. കഴിഞ്ഞ 10 വർഷമായി ഡൽഹിയെ ഒരു ദുരന്തം പിടികൂടിയിരിക്കുന്നെന്നായിരുന്നു മോദിയുടെ പ്രസ്താവന. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്നും സ്വന്തമായി കിടപ്പാടം നിർമിച്ചുവെന്നും മോദി ആരോപിച്ചു.

ഡൽഹിയിൽ ബിജെപിയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞ്, എഎപിക്കെതിരെ കടുത്ത വിമർശനമുയർത്തിക്കൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. ഡൽഹിയിൽ സൗജന്യ വൈദ്യുതി നൽകുന്നത് ബിജെപിയാണ്. പാവപ്പെട്ടവർക്കായി നാല് കോടിയിലധികം വീടുകളാണ് കേന്ദ്രം നിർമിച്ച് നല്‍കിയത്. എഎപി ഭരണത്തിലിരിക്കെ അരവിന്ദ് കെജ്‌രിവാൾ സ്വന്തമായി വീട് നിർമിച്ചെന്ന് പറഞ്ഞ മോദി, ബിജെപി വീട് നിർമിച്ചത് സ്വന്തം ആവശ്യങ്ങള്‍ക്കായല്ല ജനങ്ങള്‍ക്ക് വേണ്ടിയെന്നും പ്രസംഗിച്ചു.

ചേരിയില്‍ കഴിയുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ വീട് വെച്ച് നല്‍കുമെന്ന വാഗ്ദാനവും മോദി നടത്തി. വിക്ഷിത് ഭാരതിൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നഗരങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. ഡല്‍ഹി നഗരം വികസിക്കുമെന്നും, 'വികസിത ഇന്ത്യയിൽ' രാജ്യത്തെ എല്ലാ പൗരന്മാർക്കും സുസ്ഥിരമായ കിടപ്പാടം ഉണ്ടാകുമെന്നും മോദി വാഗ്ദാനം ചെയ്തു.

SCROLL FOR NEXT