ആഷിഖ് അബുവിന്റെ രാജിയിൽ പ്രതികരണവുമായി ഫെഫ്ക. വരി സംഖ്യ അടയ്ക്കാത്തതിനാൽ ആഷിഖ് അബുവിൻ്റെ അംഗത്വം പുതുക്കിയിരുന്നില്ലെന്നും ഈ മാസമാണ് കുടിശ്ശിക തുക പൂർണ്ണമായും അടച്ചതെന്നും ഫെഫ്ക അറിയിച്ചു. രാജി വിചിത്രമെന്നായിരുന്നു സംഘടന അറിയിച്ചത്. അംഗത്വം പുതുക്കൽ അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റി പരിഗണിക്കാനിരിക്കെയായിരുന്നു രാജി. സിബി മലയിലിനെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമെന്നും ഫെഫ്ക പറഞ്ഞു.
പ്രതിഫലം വാങ്ങി നല്‍കാന്‍ ഇടപെട്ടതിന് ലഭിച്ച തുകയുടെ 20 ശതമാനം കമ്മീഷനായി നേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെട്ടെന്നും ഇതേ ചൊല്ലി സംവിധായകന്‍ സിബി മലയിലുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും ആഷിഖ് രാജിക്കത്തില്‍ പറഞ്ഞിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് ഫെഫ്ക നേതൃത്വം സ്വീകരിച്ച ലാഘവത്തോടെയുള്ള സമീപനത്തിനെതിരെ ആഷിഖ് അബു മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നതായി ആഷിഖ് അബു അറിയിക്കുകയായിരുന്നു.
ഫെഫ്കയിൽ 21 യൂണിയനുകൾ ഉണ്ടെങ്കിലും ഇതിനെയെല്ലാം പ്രതിനിധീകരിച്ച് സംസാരിക്കുന്നത് അതിന്റെ ജനറൽ സെക്രട്ടറി മാത്രമായിരിക്കും. ബാക്കി അകത്ത് എന്ത് നടക്കുന്നു എന്ന് ഇവർ പുറത്ത് പറയുന്നില്ല. ഇവിടെ എന്ത് നടന്നാലും മാധ്യമങ്ങൾക്ക് മുന്നിൽ വരുകയും പത്ര സമ്മേളനം വിളിക്കുകയും ചെയ്യും. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മാത്രം നിലപാട് എടുത്തില്ലെന്നും ആഷിഖ് അബു ആരോപിച്ചിരുന്നു.