NEWSROOM

അശ്വിനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതി എം.വി. മര്‍ഷൂക്കിന് ജീവപര്യന്തം

തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്

Author : ന്യൂസ് ഡെസ്ക്


ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖുമായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയായ ചാവശ്ശേരി നരയംപാറ സ്വദേശി എം.വി. മർഷൂക്കിന് ജീവപര്യന്തം. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, ആയുധം കൈയ്യിൽ വെക്കൽ, ആയുധം ഉപയോഗിക്കൽ, സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങി ആറ് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. മൂന്നാം പ്രതിയൊഴികെ കേസിലെ കേസിലെ മറ്റു പതിമൂന്ന് പ്രതികളേയും കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

എൻഡിഎഫ് പ്രവർത്തകരായ 14 പേരെയാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതിൽ മൂന്നാം പ്രതി മഷ്റൂഖ് മാത്രമാണ് കുറ്റക്കാരനെന്നാണ് കോടതി വിധിച്ചത്. സാക്ഷി മൊഴികൾ വിശ്വസനീയമല്ലെന്ന് കണ്ടെത്തിയാണ് കോടതി നടപടി. വിധി നിരാശാജനകമാണെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ ജോസഫ് തോമസ് പറഞ്ഞു.

2005 മാർച്ച് പത്താം തീയതി രാവിലെ 10.15ന് ഇരിട്ടി പയഞ്ചേരിമുക്കിൽ വെച്ചാണ് ബസിൽ സഞ്ചരിക്കുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബസിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ടിന്റെ മുൻ രൂപമായ എൻഡിഎഫ് പ്രവർത്തകർ ആയിരുന്നു. ഒന്നാം പ്രതിയായ പുതിയ വീട്ടിൽ അസീസിനെ കണ്ണൂർ നാറാത്ത് ആയുധ പരിശീലന കേസിൽ ഒന്നാം പ്രതിയായി കോടതി ശിക്ഷിച്ചിരുന്നു. 10, 12 പ്രതികളും ജീവപര്യന്തം ശിക്ഷ അനുഭവിച്ചവരായിരുന്നു.

SCROLL FOR NEXT