ഇന്ത്യയുടേയും ഓസ്‌ട്രിയയുടേയും ദീർഘവും പ്രാധാന്യമുള്ളതുമായ ചരിത്രം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിയന്നയിൽ നടന്ന കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന വേളയിലാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്.
സാംസ്കാരിക വിനിമയത്തിൻ്റെയും വ്യപാരത്തിൻ്റെയും ബന്ധം ഇരുരാജ്യങ്ങൾക്കും പ്രയോജനപ്പെട്ടിട്ടുണ്ടെന്നും മോദി ചൂണ്ടി കാണിച്ചു. ഇന്ത്യയിന്ന് വളർച്ചയുടെ ഘട്ടത്തിലാണെന്നും ലോകസമ്പദ് വ്യവസ്ഥയുടെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യയെ എത്തിക്കുമെന്നും ജനങ്ങളോട് നേരത്തെ പറഞ്ഞിരുന്നുവെന്നും മോദി വ്യക്തമാക്കി.
40 വർഷത്തിന് ശേഷം ഓസ്‌ട്രിയൻ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1983ൽ ഇന്ദിരാഗാന്ധിയായിരുന്നു അവസാനം ഓസ്ട്രിയയിൽ സന്ദർശനം നടത്തിയത്. മോദിയുടെ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും.
ജനാധിപത്യം, സ്വാതന്ത്ര്യം, എന്നിവ മുറുകെപ്പിടിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ മുന്നോട്ട് പോക്കിനുള്ള അടിത്തറ പാകലാണ് ഈ സന്ദർശനമെന്ന് മോദി പറഞ്ഞിരുന്നു. 40 വർഷത്തിന് ശേഷം ഓസ്‌ട്രിയ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ ഈ സന്ദർശനം ഏറെ പ്രധാന്യമർഹിക്കുന്നതാണെന്ന് ഓസ്ട്രിയൻ ചാൻസലർ പറഞ്ഞു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഒരു ചരിത്ര സംഭവം അടയാളപ്പെടുത്താനുള്ള സന്ദർശനം ബഹുമതിയാണെന്നാണ് മോദി പറഞ്ഞത്.