NEWSROOM

പനയമ്പാടം അപകടം നടന്നിട്ട് ഒരുമാസം; താൽക്കാലിക പദ്ധതികൾ നടപ്പാക്കി അധികൃതർ, വളവ് നിവർത്തണമെന്ന് നാട്ടുകാർ

ഡിസംബർ 12 ലെ ദുരന്തത്തിന് ശേഷം പനയമ്പാടത്ത് അപകടങ്ങൾ കുറഞ്ഞു

Author : ന്യൂസ് ഡെസ്ക്


നാലു പെൺക്കുട്ടികളുടെ ജീവനെടുത്ത പനയമ്പാടം അപകടം നടന്നിട്ട് ഇന്നേയ്ക്ക് ഒരു മാസം. ഇനി ഒരു കുട്ടിയ്ക്കും അപകടം ഉണ്ടാകരുതെന്ന പ്രാർഥനയാണ് അപകടത്തിൽ മരിച്ച കുട്ടികളുടെ മതാപിതാക്കൾക്കുള്ളത്. "മരണം വരെ മറക്കാനാവാത്ത ദുരന്തത്തിന്റെ വേദനയിൽ കഴിയുമ്പോഴും ഒരു പ്രാർഥനയേ ഉള്ളു. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കട്ടെ. അപകടം ഒളിഞ്ഞിരിക്കുന്ന പാതയിൽ. കുട്ടികൾക്കായി നടപ്പാത നിർമ്മിക്കാനും വൈകരുത്". പനയമ്പാടം അപകടത്തിൽ മരിച്ച നാലു പെൺകുട്ടികളിൽ, ഒരാളായ ഇർഫാന ഷെറിന്റെ പിതാവ് അബ്ദുൾ സലാമിന്റെ വാക്കുകളാണിത്.  

സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോൾ ഈ മേഖലയിലെ അപകടം കുറയ്ക്കാൻ റോഡിന്റെ മിനുസം കുറക്കാൻ മില്ലിംഗ് നടത്തി വശങ്ങൾ പരുക്കനാക്കിയിട്ടുണ്ട്. താൽക്കാലിക ഡിവൈഡറും സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർമാരെ ജാഗ്രതപ്പെടുത്തുന്ന സ്ലീപ്പർ ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്. പനയമ്പാടം എത്തുന്നതിന് മുൻപ് വാഹന പരിശോധനകൾക്കായി പൊലീസ് കാവലുണ്ട്.

ഇനി ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളാണ്. ഇതിനായി 1.3 കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. സ്ഥിരം ഡിവൈഡറുകൾ, നടപ്പാത നിർമാണം, അഴുക്കുചാൽ, ക്യാമറ സ്ഥാപിക്കൽ എന്നിവയാണ് ഇനിയുള്ള പദ്ധതികൾ. എന്നാൽ വളവ് നിവർത്താതെ സുരക്ഷ പൂർണമാകില്ലെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.

ഡിസംബർ 12 ലെ ദുരന്തത്തിന് ശേഷം പനയമ്പാടത്ത് അപകടങ്ങൾ കുറഞ്ഞു. അതേസമയം, പനയമ്പാടം ഉൾപ്പെടുന്ന പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ അപകട മേഖലയായ ഒലവക്കോട് മുതൽ നാട്ടുകൽ വരെയുള്ള 48 കിലോമീറ്ററിനുള്ളിൽ പിന്നെയും അപകടങ്ങൾ നടന്നു.

ഡിസംബർ 13 മുതൽ ജനുവരി പത്തുവരെയുള്ള മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ മേഖലയിൽ 23 അപകടങ്ങളാണ് നടന്നത്. രണ്ട് മരണവും. അതിൽ ഏറ്റവും കൂടുതൽ അപകടം നടന്നത് കല്ലടിക്കോട് മേഖലയിലും. ഏഴപകടങ്ങൾ ആണ് മേഖലയിൽ നടന്നത്. കോങ്ങാട് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഭാഗങ്ങളിൽ ആറ് അപകടവും നടന്നു.

SCROLL FOR NEXT