മുഖ്യമന്ത്രിയും വി.ഡി. സതീശനും പി.വി. അൻവറും സ്വർണ്ണ കള്ളക്കടത്തിൻ്റെ ഭാഗമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രി രാജി വെക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെടാത്തത് ഈ പങ്കാളിത്തം കൊണ്ടാണ്. ഹിന്ദു പത്രത്തിലെ അഭിമുഖം ബോധപൂർവ്വം വന്നതാണ്. കേരളത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ തിരിച്ചുവിടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി സർക്കാരിനെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളൊന്നും ചെറിയ ആരോപണങ്ങളല്ലെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും ചേർന്നാണ് കൊള്ളയടിക്കുന്നത്. കള്ളക്കടത്തിന് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും എം.ടി. രമേശ് ആരോപിച്ചു. സ്വർണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാണ്. മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകൾ അദ്ദേഹം തന്നെ വെള്ളം.തൊടാതെ വിഴുങ്ങുന്നുവെന്നും എം.ടി രമേശ് പറഞ്ഞു.
ALSO READ: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച 2000 കോടിയുടെ മയക്കുമരുന്ന് വേട്ട; സംഘത്തിലെ ഒരു കണ്ണികൂടി പിടിയിൽ
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണ്. പ്രതിപക്ഷ നേതാവ് അതിൽ ഒന്നും മിണ്ടുന്നില്ല. കേരളത്തിൽ എഡിജിപിയും പി. ശശിയും ചേർന്ന് തട്ടിക്കൊണ്ടു പോകലും കൊലപാതകവും നടത്തിയെന്ന ആരോപണത്തിൽ ആർക്കും മിണ്ടാട്ടമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന കള്ളക്കടത്തുകളെ ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. മലപ്പുറം കേന്ദ്രീകരിച്ചു സ്വർണകള്ളക്കടത്ത് ഹവാലാ ഇടപാട് ഒക്കെ നടക്കുന്നത് ചൂണ്ടിക്കാണിക്കുന്നത് കൊണ്ട് അതൊരു ജില്ലയെ അപമാനിക്കൽ ആകുമോ എന്നും എം.ടി രമേശ് ചോദിച്ചു. ആരാണ് ഈ സംഘങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നത് പുറത്തു വരണം. അൻവറിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണം എന്ന് കേരളത്തിലെ പ്രതിപക്ഷ പാർട്ടി പറയാത്തത് എന്തുകൊണ്ടാണെന്നും എം.ടി രമേശ് ചോദിച്ചു. അതേസമയം, കോഴിക്കോട് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.