എകെജി സെൻ്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതോടെ സുഹൈൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൻ്റെ മുഖ്യസൂത്രധാരൻ സുഹൈലാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സംഭവത്തിനു പിന്നാലെ രണ്ട് വർഷത്തോളം പ്രതി ഒളിവിലായിരുന്നു. പിടികൂടാനാകാതെ വന്നതോടെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കി. ഈ മാസം രണ്ടിന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
കേസിൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ജാമ്യം അനുവദിച്ചാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും അതിനാലാണ് വിദേശത്തേക്ക് പോയതെന്നും സുഹൈൽ കോടതിയിൽ പറഞ്ഞു.