കോൺഗ്രസിലെ കൂടോത്ര വിവാദങ്ങൾക്ക് പിന്നാലെ ലോക്സഭയിൽ യുക്തി ചിന്ത പ്രോത്സാഹന ബിൽ അവതരിപ്പിച്ച് ബെന്നി ബെഹനാൻ എംപി. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്തണമെന്നും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കണമെന്നുമാണ് ബില്ലിൻ്റെ ലക്ഷ്യം.
എംപിയുടെ സ്വകാര്യ ബിൽ അവതരണത്തെ ഭരണപക്ഷം തടസപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. സമൂഹത്തിൽ അമിത രീതിയിലുള്ള അന്ധവിശ്വാസത്തിനെതിരെ യുക്തിസഹമായ ചിന്ത, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കൽ എന്നിവ പ്രേത്സാഹിപ്പിക്കാൻ വേണ്ടിയാണ് ബിൽ അവതരിപ്പിച്ചതെന്നാണ് ബെന്നി ബെഹനാൻ എംപി വ്യക്തമാക്കുന്നത്.
രാജ്യത്ത് നിലനിൽക്കുന്ന അമിത രീതിയിലുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണം നടത്താൻ ബിൽ ഉപകരിക്കും. രാജ്യത്തിൻ്റെ പല സ്ഥലങ്ങളിലും പ്രാചീന രീതിയിലുള്ള ബലിയർപ്പണ വിശ്വാസങ്ങൾ വരെ നിലനിൽക്കുന്നുണ്ട്. ഇവയ്ക്കെല്ലാം തടയിടാൻ ബില്ല് പാസാകുന്നതോടെ സാധിക്കും.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബിൽ, യുക്തിചിന്ത പ്രോത്സാഹന ബിൽ, തുടങ്ങി രണ്ടു സ്വകാര്യ ബില്ലുകൾ കൂടി ബെന്നി ബഹനാൻ എംപി പാർലമെൻ്റിൻ്റെ അംഗീകാരത്തിനായി അവതരിപ്പിച്ചു. ഓട്ടിസം രോഗം തിരിച്ചറിയാൻ ഉചിതമായ മാർഗനിർദേശങ്ങൾക്കായി സംവിധാനം സൃഷ്ടിക്കുക, ഓട്ടിസം ബാധിതർക്കുള്ള പ്രാഥമിക ഇടപെടൽ, ചികിത്സ, പിന്തുണ എന്നിവ ഉറപ്പുവരുത്തുക, ബാധിതരുടെ കുടുംബങ്ങൾക്കും സംരക്ഷിതർക്കും വേണ്ടിയുള്ള സഹായ പദ്ധതികൾ, ഓട്ടിസം സംബന്ധിച്ച ബോധവത്ക്കരണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ബില്ലിൽ പരാമർശിക്കുന്നത്.