ഇന്ത്യക്കു ശേഷം അറബ് രാഷ്ട്രമായ യുഎഇയെ പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ച് അമേരിക്ക. പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങളും സുഡാൻ സംഘർഷങ്ങൾക്കിടയിലും യുഎസ്- യുഎഇ സൈനിക സഹകരണം വർധിപ്പിക്കുന്നു.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യക്കുശേഷം രണ്ടാമത്തെ പ്രതിരോധ പങ്കാളിയായി അറബ് രാഷ്ട്രമായ യുഎഇയെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നിയമിച്ചു. നിർമിത ബുദ്ധി, ബഹിരാകാശ പര്യവേക്ഷണം, ഊർജ്ജം എന്നീ മേഖലകളിൽ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായുള്ള ഇടപ്പെടലുകൾ വർധിപ്പിക്കേണ്ടതിനെകുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. പശ്ചിമേഷ്യ, കിഴക്കൻ ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്ര മേഖല എന്നിവിടങ്ങളിലെ പ്രതിരോധ സഹകരണവും ഇരുവരും ഉറപ്പുവരുത്തി.
ഇസ്രായേലിന് നൽകുന്ന അമേരിക്കൻ സൈനിക സഹായത്തെ യുഎഇ വിമർശിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ജോ ബൈഡനും യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ആഹ്വാനം ചെയ്തു. നിലവിലെ ഇസ്രായേൽ-ലെബനനൻ യുദ്ധവും ഇരുവരും ചർച്ച ചെയ്തു. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസുമായുള്ള കൂടിക്കാഴ്ചയിൽ സുഡാൻ സംഘർഷത്തിൽ അറബ് രാജ്യങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് കമല ഹാരിസ് ആശങ്ക പങ്കുവെച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയിറക്കൽ പ്രതിസന്ധിക്കു കാരണമായ യുദ്ധത്തിന് സൈനിക പരിഹാരമില്ലെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു.