വിനേഷ് ഫോഗട്ട് 
NEWSROOM

വലിയ നിരാശ! വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാരപരിശോധനയിൽ പരാജയപ്പെട്ടു

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നിയമ പ്രകാരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിനു പോലും അര്‍ഹതയുണ്ടാവില്ല

Author : ന്യൂസ് ഡെസ്ക്

വിനേഷ് ഫോഗട്ട് പാരിസ് ഒളിംപിക്‌സ് 50 കിലോഗ്രാം ഗുസ്തി ഫൈനലില്‍ അയോഗ്യയായി. ഭാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അയോഗ്യത. ഇന്ന് രാവിലെ നടന്ന പരിശോധനയില്‍ വിനേഷിനു അനുവദനീയമായ ഭാരത്തേക്കാള്‍ 100 ഗ്രാം അധിക ഭാരം രേഖപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നിയമ പ്രകാരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിനു പോലും അര്‍ഹതയുണ്ടാവില്ല. ഫോഗട്ടിന്റെ അയോഗ്യതയോടെ ഫൈനല്‍ മത്സരം ഒഴിവാകും. 50 കിലോഗ്രാം ഗുസ്തി മത്സരത്തില്‍ സ്വര്‍ണം, വെങ്കല മെഡലുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. ഫോഗട്ട് അയോഗ്യ ആയതോടെ വനിതകളുടെ 50 കിലോ ഗുസ്തിയില്‍ അമേരിക്കന്‍ താരം സാറ ആന്‍ ഹില്‍ഡെബ്രാന്‍ഡ് വിജയിയാകും.  ലോക ഒന്നാം നമ്പര്‍ താരം യുയി സുസാകി, യുക്രെയ്ന്‍, ക്യൂബ എന്നിങ്ങനെ വലിയ താരങ്ങളെ പരാജയപ്പെടുത്തിയാണ് ഫോഗട്ട് ഫൈനല്‍ വരെ എത്തിയത്.


പാരിസ് ഒളിംപിക്സ് വനിതകളുടെ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ പ്രവേശനം ചരിത്ര നേട്ടമായിരുന്നു. ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിനേഷ്. ശനിയാഴ്ച രാത്രി രണ്ട് കിലോ അധികഭാരമുണ്ടായിരുന്നു വിനേഷിന്. ഇത് കുറയ്ക്കാനായി ജോഗിങ്, സ്‌കിപ്പിങ്, സൈക്ലിങ് എന്നിവ നടത്തിയിരുന്നു. എന്നിട്ടും 100 ഗ്രാം അധികഭാരം കുറയ്ക്കാനായില്ല. ഒളിംപിക് ക്വാളിഫയര്‍ ഭാരപരിശോധനയിലും നേരിയ വ്യത്യാസത്തിലാണ് ഫോഗട്ട് രക്ഷപ്പെട്ടത്. ആ 100 ഗ്രാമിനു ചരിത്രമാകേണ്ടിയിരുന്ന ഒരു ഒളിംപിക് മെഡലിന്റെ വിലയുണ്ടായിരുന്നു.


നേരത്തേ, 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചിരുന്നത്. ഈ വിഭാഗത്തിൽ ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചില്ലായെന്ന് കാട്ടി, ഒളിംപിക്സില്‍ 53 കിലോ വിഭാഗത്തിൽ പങ്കെടുക്കാന്‍ ഫോഗട്ടിനു ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അനുമതി ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വിനേഷ് 50 കിലോ വിഭാഗത്തിൽ ഇറങ്ങിയത്.

53 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആന്റിം പംഗലാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫോഗട്ട് ഒളിംപിക്സില്‍ മത്സരിക്കുന്നത്. കയ്യകലത്തില്‍ സ്വര്‍ണത്തിനായുള്ള മത്സരം തന്നെ നഷ്ടപ്പെട്ടാണ് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭയായ വനിതാ ഗുസ്തി താരം മടങ്ങുന്നത്.


SCROLL FOR NEXT