NEWSROOM

ഞങ്ങള്‍ വികസന വിരുദ്ധരല്ല, പക്ഷെ കുടിവെള്ളം മുട്ടാന്‍ പാടില്ല; എം.ബി. രാജേഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിനോയ് വിശ്വം

ഒരേ മുന്നണിയിലെ സഖാക്കള്‍ ആയതുകൊണ്ടു തന്നെ കൂടിക്കാഴ്ചയില്‍ അത്ഭുതപ്പെടാനില്ലെന്നും ബിനോയ് വിശ്വം

Author : ന്യൂസ് ഡെസ്ക്

കഞ്ചിക്കോട് എലപ്പുള്ളിയിലെ മദ്യക്കമ്പനിയുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി എം.ബി. രാജേഷുമായി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരേ മുന്നണിയിലെ സഖാക്കള്‍ ആയതുകൊണ്ടു തന്നെ കൂടിക്കാഴ്ചയില്‍ അത്ഭുതപ്പെടാനില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. വികസന വിരുദ്ധരല്ലെന്നും കുടിവെള്ളം മുട്ടിച്ചുകൊണ്ട് ഒരു വികസനത്തിനും തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.

'ഞങ്ങള്‍ വികസന വിരുദ്ധരല്ല. വിസകനം വേണം. എന്നാല്‍ ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ട് ആകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ. മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ് കുടിവെള്ളം,' ബിനോയ് വിശ്വം പറഞ്ഞു.

 കുടിവെള്ളം ഇല്ലാതാക്കിയിട്ട് വികസനം വരേണ്ടതില്ല. ഇടതുമുന്നണി ചര്‍ച്ച ചെയ്‌തോ എന്ന ചോദ്യത്തിന് എവിടെ ചര്‍ച്ച ചെയ്താലും ഇതായിരിക്കും സിപിഐ നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസം മുമ്പായിരുന്നു എം.ബി. രാജേഷ് ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയത്. എംഎന്‍ സ്മാരകത്തിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. പദ്ധതി കൊണ്ട് ജലദൗര്‍ലഭ്യം ഉണ്ടാകില്ലെന്ന് രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു.

മന്ത്രിസഭ അംഗീകരിച്ച കാര്യമാണിതെന്നും പ്രത്യേകിച്ച് ബോധ്യപ്പെടുത്തേണ്ടതില്ലെന്നുമാണ് എം.ബി. രാജേഷ് വിഷയത്തില്‍ പ്രതികരിച്ചത്. മന്ത്രിസഭ അംഗീകരിച്ച കാര്യമാണിതെന്നും പ്രത്യേകിച്ച് ബോധ്യപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ ബിയര്‍ പാര്‍ലറുകള്‍ ടൂറിസം കേന്ദ്രങ്ങളിലാണ് ആരംഭിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളായി അംഗീകരിച്ച സ്ഥലങ്ങളാണതെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

കഞ്ചിക്കോട് മദ്യനിര്‍മാണ കമ്പനിയെപ്പറ്റി പാലക്കാട് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് ഈ മാസം 25 ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് മന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും കൂടിക്കാഴ്ച. പ്രാദേശിക നേതൃത്വം അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് ചര്‍ച്ച. ശേഷം നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനം.

അതേസമയം, എലപ്പുള്ളിയില്‍ മദ്യ പ്ലാന്റ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചതില്‍ വിശദീകരണവുമായി മദ്യനിര്‍മാണ കമ്പനി ഒയാസിസ് രംഗത്തെത്തി. വെള്ളത്തിനായി ഭൂഗര്‍ഭ ജലം ഉപയോഗിക്കില്ല. ജലത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പ്ലാന്റ് പ്രവര്‍ത്തിക്കാനുള്ള വെള്ളം മഴ വെള്ള സംഭരണിയില്‍ നിന്ന് ശേഖരിക്കുമെന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്. ഇതിനായി അഞ്ച് ഏക്കര്‍ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ 1200 പ്രദേശവാസികള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കുമെന്ന വാഗ്ദാനവും ഒയാസിസ് നല്‍കി.

SCROLL FOR NEXT