NEWSROOM

"വഖഫ് ബില്ലിനെക്കുറിച്ചുള്ള പരാമർശം ഭരണഘടനാ വിരുദ്ധം"; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി

വഖഫ് ബിൽ പാസാക്കുന്നത് ഭരണഘടനയ്‌ക്കെതിരായ 'ലജ്ജാകരമായ ആക്രമണം' എന്നാണ് സോണിയ ഗാന്ധി വിശേഷിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

വഖഫ് ബില്ലിനെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി. വഖഫ് ബിൽ പാസാക്കുന്നത് ഭരണഘടനയ്‌ക്കെതിരായ 'ലജ്ജാകരമായ ആക്രമണം' എന്നാണ് സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. സമൂഹത്തെ സ്ഥിരമായ ധ്രുവീകരണ അവസ്ഥയിൽ നിലനിർത്താൻ ബിജെപി ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു. "മോദി സർക്കാർ രാജ്യത്തെ ഒരു പാതാളത്തിലേക്ക് വലിച്ചിടുകയാണ്, നമ്മുടെ ഭരണഘടന കടലാസിൽ തന്നെ തുടരും", സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു. 

അതേസമയം വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് എക്സ് പോസ്റ്റിലൂടെ ഈ കാര്യം വ്യക്തമാക്കിയത്. "ഇന്ത്യൻ ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, സമ്പ്രദായങ്ങൾ എന്നിവയ്‌ക്കെതിരായ മോദി സർക്കാരിൻ്റെ എല്ലാ ആക്രമണങ്ങളെയും ഞങ്ങൾ ആത്മവിശ്വാസത്തോടെ ചെറുത്തുനിൽക്കും", ജയറാം രമേശ് പറഞ്ഞു.



2004 മുതൽ 2014 വരെയുള്ള കോൺഗ്രസ് ഭരണകാലത്തെ സംരംഭങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റേതായി പുനർനാമകരണം ചെയ്ത് പ്രചരിപ്പിച്ചുവെന്ന് സോണിയാ ഗാന്ധി ആരോപിച്ചു. അത്തരം അവകാശവാദങ്ങളെ ചെറുക്കാൻ പൊതുജനങ്ങളെ ബോധവൽക്കരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുള്ള ബിജെപിയുടെ "തെറ്റായ വാദങ്ങളെ" ശക്തമായി എതിർക്കാനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരാജയങ്ങൾ സമഗ്രമായ ഗവേഷണത്തിലൂടെ ഉയർത്തിക്കാട്ടാനും കോൺഗ്രസ് എംപിമാർ ശ്രദ്ധിക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.


ഇതിനുപിന്നാലെയാണ് സോണിയ ഗാന്ധിയുടെ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി എംപി നിഷ്‌കാന്ത് ദുബെയുടെ നേതൃത്വത്തിലുള്ളവർ രംഗത്തെത്തിയത്. ബിജെപി രാജ്യത്തെ അഴുക്കുചാലിലേക്ക് കൊണ്ടുപോകുമെന്ന് സോണിയ പറഞ്ഞതായും, അവരുടെ പ്രസ്താവനകൾ ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി എംപിമാർ കൂട്ടിച്ചേർത്തു. പ്രതിപക്ഷ പാർട്ടികൾ വഖഫ് ബില്ലിനെ മുസ്ലിം വിരുദ്ധം, ഭരണഘടനാ വിരുദ്ധം എന്നിങ്ങനെയാണ് വിശേഷിപ്പിച്ചത്. എന്നാൽ ബില്ലിനെ ചരിത്രപരമായ പരിഷ്കാരം എന്ന വിശേഷണമാണ് ഭരണപക്ഷം നൽകിയിരിക്കുന്നത്. ചർച്ചയിൽ ബില്ലിനെതിരെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഇരുസഭയിലും ഉയർന്നത്. ഇരുസഭകളും പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകാരത്തിനായി അയക്കും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ നിയമം ഇല്ലാതാകും.

SCROLL FOR NEXT