ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ അറസ്റ്റ് ഭയന്ന് ബിജെപി നേതാവ് പി.സി. ജോർജ് ഒളിവിൽ. മുൻകൂർ ജാമ്യത്തിനായുള്ള നീക്കവും പി.സി.ജോർജ് ആരംഭിച്ചതായാണ് വിവരം. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കഴിഞ്ഞദിവസമാണ് ഈരാറ്റുപേട്ട പൊലീസ് പി.സി. ജോർജിനെതിരെ കേസെടുത്തത്.
യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പി.സി. ജോർജിനെതിരെ പൊലീസ് കേസെടുത്തത്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ പി.സി. ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
ജനുവരി 6ന് നടന്ന ചാനൽ ചർച്ചയിലാണ് പി.സി. ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. ഇന്ത്യയിലെ മുസ്‍ലിം വിഭാഗക്കാർ മുഴവൻ തീവ്രവാദികളാണെന്നായിരുന്നു പി.സി ജോർജിൻ്റെ പരാമർശം. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‍ലിങ്ങൾ കൊന്നു. ഇവർ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്.
ഈരാറ്റുപേട്ടയിൽ മുസ്‍ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു. സംഭവത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. പെരുമ്പാവൂരിൽ എസ്‍ഡിപിഐയും പൊലീസിൽ പരാതി നൽകിയിരുന്നു.