സിപിഎമ്മിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സിപിഎം ആശയപരമായി തകർന്നു. പാർട്ടി പൂർണമായും വർഗീയവൽക്കരിക്കപ്പെട്ടുവെന്നും, പിഎഫ്ഐയുടെ നിരോധനത്തോടെ പിഎഫ്ഐ റിക്രൂട്ട്മെന്റ് പാർട്ടിയായി സിപിഎം മാറിയെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.
സംസ്ഥാന വ്യാപകമായി സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വലിയ രീതിയിലുള്ള ഒഴുക്ക് ഉണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നിന്ന് നിരവധി പേർ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടുണ്ട്. മധു മുല്ലശ്ശേരിയുടെ ബിജെപി പ്രവേശനം ഒറ്റപ്പെട്ട സംഭവമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഎം വിട്ട് ബിജെപിയിലേക്ക് എത്തുന്ന മധു മുല്ലശ്ശേരിക്ക് പാർട്ടി അംഗത്വം നൽകും. മധുവിന്റെ മകൻ മിഥുനും ബിജെപി അംഗത്വം സ്വീകരിച്ചുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സിപിഎം വിട്ട് ബിജെപിയിലെത്തിയ ആലപ്പുഴയിലെ ബിബിൻ സി. ബാബുവിനെതിരെ രണ്ടുവർഷം മുമ്പുള്ള ഗാർഹിക പീഡന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്കെതിരെ ഗാർഹിക പീഡന പരാതിയുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. അതേസമയം, ചോദ്യങ്ങൾ ചോദിക്കാനെത്തിയ മാധ്യപ്രവർത്തകരോടും സുരേന്ദ്രൻ അപമര്യാദയായി പെരുമാറി. മറ്റാരുടെയെങ്കിലും അച്ചാരം വാങ്ങി ഇവിടെ വന്ന് ചോദ്യം ചോദിക്കരുതെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. മാധ്യമപ്രവർത്തകരെ മാപ്രകൾ എന്നും സുരേന്ദ്രൻ അധിക്ഷേപിച്ചു.