സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി ബിജെപി തൃശൂർ ജില്ലാ പ്രസിഡൻറ് കെ. കെ. അനീഷ് കുമാർ. ബിജെപി വലിയ പ്രതീക്ഷയോട് കൂടിയാണ് ചേലക്കര ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. തൃശൂരിൽ ബിജെപി നേടിയ വിജയം ചേലക്കരയിൽ ആവർത്തിക്കാൻ ആകും എന്നതാണ് ശുഭാപ്തി വിശ്വാസമെന്നും കെ. കെ. അനീഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയുടെ എല്ലാ സംഘടനാ സംവിധാനങ്ങളും സജ്ജമാണ്. ബിജെപിയെ സംബന്ധിച്ച് ഏറ്റവും പ്രതീക്ഷയുള്ള ജില്ലയിലെ മണ്ഡലങ്ങളിൽ ഒന്നാണ് ചേലക്കര. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ രണ്ടുമാസം മുൻപേ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേടാൻ ആയത് 38000 ലധികം വോട്ടുകളാണ്. സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും നൂറുകണക്കിനാളുകളാണ് ചേലക്കരയിൽ നിന്നും ബിജെപിയിലേക്ക് എത്തിയത്. ബിജെപിക്ക് അനുകൂലമായ തരംഗം ചേലക്കരയിൽ നിലനിൽക്കുന്നുണ്ട്. ഭാരതീയ ജനതാ പാർട്ടിക്ക് ചേലക്കരയിൽ ജയിക്കാൻ സാധിക്കുന്ന എല്ലാ ഘടകങ്ങളും പരിഗണിച്ചായിരിക്കും സ്ഥാനാർഥി നിർണയം. സ്ഥാനാർഥി നിർണയത്തിൽ പാർട്ടി കമ്മറ്റികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല എന്നും കെ. കെ. അനീഷ് കുമാർ കൂട്ടിച്ചേർത്തു.
വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. നവംബര്‍ 13നാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുക. നവംബർ 23ന് ആണ് വോട്ടെണ്ണൽ. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 20നാണ് പോളിങ്. നാമനിർദേശ പത്രിക നൽകാനായുള്ള അവസാന തീയതി നവംബർ നാലാണ്.