ബിജെപി സംസ്ഥാന അധ്യക്ഷൻ ആരാകുമെന്ന് ഈ ആഴ്ചയറിയാം. കെ സുരേന്ദ്രൻ തുടരാൻ സാധ്യതയുണ്ടെന്നാണ് സൂചന. അല്ലെങ്കിൽ വി മുരളീധരനോ, എം ടി രമേശിനോ, ശോഭയ്ക്കോ നറുക്ക് വീഴും. അപ്രതീക്ഷിത എൻട്രികൾ ഉണ്ടാകുമെന്ന സൂചനയും നേതാക്കൾ നൽകുന്നുണ്ട്.
സംസ്ഥാന അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ ആർക്കും വ്യക്തമായ സൂചനയില്ല. പല പേരുകൾ പല ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഡൽഹിയിലടക്കം ഓപ്പറേഷനുകൾ നടത്തി കാത്തിരിക്കുകയാണ് നേതാക്കൾ. ഈ ആഴ്ചയോടെ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
സംസ്ഥാനത്ത് 17 ശതമാനത്തോളം വോട്ട് ഷെയർ ഉയർത്തിയ, തെരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റംഗത്തെ നൽകിയ, ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച നേതൃത്വം നൽകിയ കെ സുരേന്ദ്രൻ തുടരുമെന്നാണ് അദ്ദേഹത്തോടൊപ്പം നിൽക്കുന്നവരുടെ വാദം. പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ. എന്നാൽ ഗ്രൂപ്പ് പോരും അഞ്ച് വർഷം പൂർത്തിയാക്കിയതുമാണ് സുരേന്ദ്രന് തലവേദനയാകുന്നത്.
സുരേന്ദ്രനല്ലെങ്കിൽ വി മുരളീധരൻ, ഇതാണ് മുരളീധരപക്ഷത്തിൻ്റെ നിലപാട്. കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ പദവികളില്ലാതെ പ്രവർത്തിക്കുകയാണ് മുരളീധരൻ. കൃഷ്ണദാസ് പക്ഷത്ത് നിന്ന് എംടി രമേശിൻ്റെ പേരാണ് സജീവമായി ഉയരുന്നത്. സംസ്ഥാന ആർഎസ്എസ് പിന്തുണയും രമേശിനാണ്.
മത്സരിച്ച ഇടങ്ങളിലൊക്കെ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും പാർട്ടിയിലെ വനിതാ മുഖവുമായ ശോഭാ സുരേന്ദ്രനാണ് സാധ്യത കൽപ്പിക്കുന്ന മറ്റൊരാൾ. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്.