തുഷാർ ഗാന്ധി 
NEWSROOM

സംഘപരിവാർ വിമർശന പ്രസംഗം: തുഷാർ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി പ്രവർത്തകർ

വലിയ തോതിലുള്ള പിന്തുണയാണ് തുഷാർ ​ഗാന്ധിക്ക് കേരളത്തിലെ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാർ ഗാന്ധിക്കെതിരെ പരാതി. കലാപശ്രമത്തിനും വിദ്വേഷപ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പരാതി. വാർഡ് കൗൺസിലർ മഹേശൻ നായർ, ജി.ജെ. കൃഷ്ണകുമാർ എന്നിവരാണ് പരാതിക്കാർ. ബിജെപി പ്രവർത്തകരാണ് പരാതിക്കാർ. പരിപാടിയുടെ സംഘാടകനായ ബി. ജയചന്ദ്രൻ നായർക്കെതിരെ കേസെടുക്കണമെന്നും പരായിൽ പറയുന്നുണ്ട്.  ആർഎസ്എസിനെതിരെ തുഷാർ ഗാന്ധി നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്നാണ് പരാതി.


ആർഎസ്എസിനെ വിമർശിച്ചുകൊണ്ടുള്ള തുഷാർ ​ഗാന്ധിയുടെ പ്രസം​ഗത്തിൽ പ്രകോപിതരായ ആർഎസ്എസ്, ബിജെപി പ്രവർത്തകർ തുഷാർ ​ഗാന്ധിയെ തടഞ്ഞ് വെച്ചിരുന്നു. രാജ്യത്തിൻ്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുന്നുവെന്നും, സംഘപരിവാർ ആണ് ഈ ക്യാൻസർ പടർത്തുന്നത് എന്നുമായിരുന്നു തുഷാർ ഗാന്ധിയുടെ പ്രസംഗം. ബുധനാഴ്ച നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയപ്പോഴാണ് ആർഎസ്എസ്, ബിജെപി പ്രവർത്തകർ തുഷാറിനെ അര മണിക്കൂറോളം തടഞ്ഞുവച്ചത്. സംഭവത്തിൽ, അഞ്ച് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.


വലിയ തോതിലുള്ള പിന്തുണയാണ് തുഷാർ ​ഗാന്ധിക്ക് കേരളത്തിലെ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിച്ചത്. സിപിഐയും സിപിഐഎമ്മും ഡിവൈഎഫ്ഐയും തുഷാർ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തി. ഗാന്ധിജിയെ വെടിവെച്ച് കൊന്ന വെടിയുണ്ടയും അതിന് പിറകിലെ ഗോഡ്സെയും ഇപ്പോഴും സജീവമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടേതെന്നും, തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. തുഷാർ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

SCROLL FOR NEXT