ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യം നൽകരുതെന്നും, നടിയെ പിന്തുടർന്ന് അപമാനിക്കുകയായിരുന്നു എന്നും സർക്കാർ കോടതിയെ അറിയിക്കും.
ബുധനാഴ്ചയാണ് പ്രതിയായ ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യപേക്ഷ തള്ളിയത്.
തന്റെ കൈ പിടിച്ച് കറക്കിയെന്നും ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നും ഹണി റോസ് ബോബിക്കെതിരെ നൽകിയ പരാതിയിൽ പറയുന്നുണ്ട്. സമ്മതം ഇല്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചു. ഒരു ഉദ്ഘാടന പരിപാടിക്കിടെ സമ്മതമില്ലാതെ നെക്ലേസ് ധരിപ്പിച്ചു. അതിന് ശേഷം അനുവാദമില്ലാതെ തന്റെ കൈയ്യിലും ശരീരത്തിലും അനുവാദമില്ലാതെ സ്പര്‍ശിച്ച് കൈയ്യില്‍ പിടിച്ച് അനുവാദമില്ലാതെ കറക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. മാലയുടെ പിന്‍ഭാഗം കാണൂ എന്ന് ദ്വയാര്‍ഥ പ്രയോഗം നടത്തി എന്നും പരാതിയില്‍ പറയുന്നു. പൊതു പരിപാടിക്കിടെ പൊതുജന മധ്യത്തില്‍വെച്ചാണ് ഈ അധിക്ഷേപം നടത്തിയതെന്നും നടിയുടെ പരാതിയിൽ പറയുന്നു.