NEWSROOM

ലൈംഗികാതിക്രമക്കേസിൽ ബിഎസ് യെഡ്യൂരപ്പയെ അറസ്റ്റ് ചെയ്യരുത്; കര്‍ണാടക ഹൈക്കോടതി

യെഡ്യൂരുപ്പ ജൂൺ 17ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. ജൂണ്‍ 17ന് കേസില്‍ വാദം കേള്‍ക്കും വരെ നിര്‍ബന്ധിത നടപടിയെടുക്കാനോ അറസ്റ്റ് ചെയ്യാനോ പാടില്ലെന്ന് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. യെഡ്യൂരുപ്പ ജൂൺ 17ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യാഴാഴ്ച യെഡ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെഡ്യൂരപ്പ ബുധനാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യ പ്രകാരം കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 80 കാരനായ യെഡ്യൂരപ്പയെ ജൂൺ 12 ന് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചെങ്കിലും ന്യൂഡൽഹിയിലാണെന്ന് വ്യക്തമാക്കി ജൂൺ 18 വരെ ഹാജരാകാൻ സമയം തേടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മാര്‍ച്ച് 14നാണ് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെഡ്യൂരപ്പക്കെതിരെ എഫ്ഐആര്‍‌ ഫയല്‍ ചെയ്തത്.

SCROLL FOR NEXT