NEWSROOM

തലയിൽ വെടിയുണ്ട തുളച്ചു കയറി, വിരലുകൾ വെട്ടി മാറ്റിയ നിലയിൽ; യഹ്യ സിൻവാറിൻ്റെ പോസ്റ്റുമോർട്ടത്തിലെ വിശദാംശങ്ങൾ പുറത്ത്

ഹമാസ് നേതാവ് യഹ്യ സിന്‍വാറിൻ്റെ 'അവസാന നിമിഷങ്ങള്‍' എന്ന പേരിൽ ഡ്രോൺ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തു വന്നിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഹമാസ് നേതാവ്  യഹ്യ സിൻവാറിൻ്റെ പോസ്റ്റുമോർട്ടത്തിൻ്റെ വിശദാംശങ്ങൾ പുറത്ത്. തലയിൽ വെടിയുണ്ട തുളച്ചു കയറിയ നിലയിലും
വിരലുകൾ വെട്ടി മാറ്റിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഹമാസ് നേതാവ് യഹ്യ സിൻവാർ തലയിൽ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ നാഷണൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ചെൻ കുഗൽ വ്യക്തമാക്കി. ഇസ്രയേൽ സൈന്യം ഒളിത്താവളത്തിൽ പ്രവേശിച്ചാണ് യഹ്യ സിൻവാറിൻ്റെ മൃതദേഹം കണ്ടെത്തിയത്.

ഹമാസ് നേതാവ് യഹ്യ സിന്‍വാറിൻ്റെ'അവസാന നിമിഷങ്ങള്‍' എന്ന പേരിൽ ഡ്രോൺ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തു വിട്ടിരുന്നു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ പൊടിയില്‍ മൂടി സോഫയില്‍ ഇരിക്കുന്ന ഒരാളാണ് ദൃശ്യത്തിലുള്ളത്. ശരീരം മുഴുവന്‍ മൂടിയ നിലയിലുള്ള ആള്‍ ഡ്രോണ്‍ കണ്ടതോടെ വടിയെടുത്ത് എറിയുന്നതും ദൃശ്യത്തില്‍ കാണാം.


ദൃശ്യങ്ങളില്‍ വലത് കൈക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സിന്‍വാര്‍ ഉള്ളത്. പൊളിഞ്ഞ കെട്ടിടത്തിനുള്ളില്‍ ഹമാസ് നേതാവ് ഉണ്ടെന്നത് അറിയാതെയാണ് ഫൂട്ടേജ് റെക്കോര്‍ഡ് ചെയ്തതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗറി അറിയിച്ചു. കെട്ടിടത്തിനുള്ളില്‍ ഹമാസ് പോരാളികള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഷെല്ലാക്രമണം നടത്തി. തുടര്‍ന്ന് ഡ്രോണ്‍ അകത്തു കയറി പരിശോധിച്ചപ്പോഴാണ് പൊടിയില്‍ കുളിച്ച് സോഫയില്‍ ഒരാള്‍ ഇരിക്കുന്നതായി കണ്ടത്.

ALSO READ: "ഹമാസ് സജീവമാണ്, സജീവമായിരിക്കും"; സിന്‍വാറിന്‍റെ കൊലപാതകത്തില്‍ പ്രതികരിച്ച് ആയത്തൊള്ള ഖമേനി


രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സൈന്യം യഹ്യയെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലിൻ്റെ വിശദീകരണം. കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് പേര്‍ വെടിയുതിര്‍ത്തു. ഇതിനിടയില്‍ സിന്‍വാര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് ഇസ്രയേല്‍ പറയുന്നു. ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ യഹ്യ സിൻവാർ കൊല്ലപ്പെട്ടെന്ന് ഒടുവിൽ ഹമാസും സ്ഥിരീകരിച്ചിരുന്നു. ഗാസയിലെ ഹമാസ് ഡെപ്യൂട്ടി ചീഫ് ഖലീൽ അൽ ഹയ്യയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.

ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ട ശേഷമാണ് സംഘടനയുടെ രാഷ്ട്രീയ വിഭാഗത്തിൻ്റെ ചുമതലയേറ്റെടുത്ത് യഹ്യ ഹമാസിൻ്റെ തലവനായത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് യഹ്യ. ഇതിനു മുന്‍പ് ഹമാസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം തലവനായിരുന്നു ഇദ്ദേഹം. കൊലപാതകം, അട്ടിമറി എന്നീ കുറ്റങ്ങള്‍ക്ക് 23 വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. 100 ശതമാനം പ്രതിബദ്ധതയും അത്രയും അക്രമാസക്തനുമായ മനുഷ്യനെന്നാണ് സിന്‍വാറിനെ എതിരാളികളായ ഇസ്രയേല്‍ വിശേഷിപ്പിച്ചത്.

SCROLL FOR NEXT