തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്. ബസിൻ്റെ പെർമിറ്റും രജിസ്ട്രേഷനും റദ്ദ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി 10.20ഓടെയായിരുന്നു അപകടം നടന്നത്.
ടൂറിസ്റ്റ് ബസിൻ്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡ്രൈവർ അരുൾ ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുഹൃത്തിൻ്റെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അപകട ശേഷം അരുൾ ദാസ് ഓടി രക്ഷപ്പെട്ടിരുന്നു. അപകടത്തിൽ ഇയാളുടെ കണ്ണിനും സാരമായ പരിക്കുണ്ട്. അപകടത്തിൽ കാവല്ലൂർ സ്വദേശിനി ദാസനിക്ക് ജീവൻ നഷ്ടമായിരുന്നു. 38ഓളം പേർക്ക് പരിക്കേറ്റിരുന്നു.