മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി. കോളേജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടിയത്. ബത്തേരി അല്‍ഫോന്‍സാ കോളേജ് വിദ്യാർഥിയിൽ നിന്നാണ് പിടികൂടിയത്.
വിദ്യാർഥി മിഠായിയെ കുറിച്ച് അറിഞ്ഞത് സമൂഹമാധ്യമം വഴിയാണ്. ഓൺലൈൻ വഴി വാങ്ങിയ മിഠായി മുപ്പത് രൂപ തോതിൽ വിൽപ്പന നടത്തി. വിദ്യാർഥികൾ കൂടി നിൽക്കുന്നത് കൊണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വിദ്യാർഥിയിൽ നിന്ന് കഞ്ചാവ് അടങ്ങിയ മിഠായി പോലീസ് കണ്ടെടുത്തത്. വിദ്യാർഥിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡിൽ രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു. ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ കഞ്ചാവുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി റെയ്ഡ് നടത്തിയത്. വില്‍പ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. ഹോസ്റ്റലില്‍ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. പാക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പിടികൂടിയത്.
മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.