NEWSROOM

കൊച്ചി തീരത്തിനടുത്ത് അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങി; അവശേഷിച്ച ജീവനക്കാരേയും രക്ഷപ്പെടുത്തി, തീരത്ത് കനത്ത ജാഗ്രത

കണ്ടെയ്നറുകളിൽ നിന്ന് അപകടകരമായ കാർഗോ കടലിൽ പതിച്ചിട്ടുണ്ടെന്നും, ജാഗ്രതപാലിക്കണമെന്നും കോസ്റ്റ് ഗാർഡ് നിർദേശം നൽകിയിരുന്നു.

Author : ന്യൂസ് ഡെസ്ക്


അറബിക്കടലില്‍ കൊച്ചി തീരത്തിനടുത്ത് അപകടത്തിൽപ്പെട്ട എം എസ് സി എലിസ 3 കപ്പൽ മുങ്ങി. കപ്പലിൽ തുടർന്നിരുന്ന മൂന്ന് ക്രൂ അംഗങ്ങളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. കൂടുതൽ കണ്ടെയിനറുകൾ കടലിൽ വീണതായി ഇന്ത്യൻ നേവി അറിയിച്ചു. ഐഎൻഎസ് സുജാത കപ്പലിന് സമീപം നിലയുറപ്പിച്ച് സ്ഥിഗതികൾ നിരീക്ഷിക്കുന്നു. തീരത്ത് കനത്ത ജാഗ്രത.


കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചരിഞ്ഞ് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണെന്ന വാർത്തകൾ പുറത്തുവരുന്നത്. കണ്ടെയ്നറുകളിൽ നിന്ന് അപകടകരമായ കാർഗോ കടലിൽ പതിച്ചിട്ടുണ്ടെന്നും, ജാഗ്രതപാലിക്കണമെന്നും കോസ്റ്റ് ഗാർഡ് നിർദേശം നൽകിയിരുന്നു. MSC ELSA 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കപ്പൽ പൂർണമായും ചരിഞ്ഞാൽ വലിയ അപകടത്തിന് കാരണമാകുമെന്നും ഉദ്യോഗസ്ഥർ നേരത്തേ തന്നെ അറിയിച്ചിരുന്നു.

21 പേരെ ഇന്നലെ തന്നെ കപ്പലിൽ നിന്ന് രക്ഷിച്ചിരുന്നു. 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്നലെ ഒമ്പതോളം കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. ഇന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. അതിനിടെ ടഗ് ബോട്ട് ഉപയോഗിച്ച് കപ്പൽ തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമം കാലാവസ്ഥ മോശമായതിനാൽ പാളിപ്പോയിരുന്നു.


മറൈൻ ഗ്യാസ് ഓയിൽ, വിഎൽഎസ്എഫ്ഒ (വേരി ലോ സൾഫർ കണ്ടൻ്റുള്ള ഓയിൽ) എന്നീ അപകടകാരികളായ രാസവസ്തുക്കളാണ് കടലിൽ പതിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കാർഗോ കേരളാ തീരത്ത് വന്നടിയാൻ സാധ്യത ഉണ്ടെന്നും, ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അടുത്തേക്ക് പോകുകയോ തൊടുകയോ ചെയ്യരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT