NEWSROOM

ബ്രസീലിന് ആറാം ലോകകപ്പ് സമ്മാനിക്കുക ലക്ഷ്യം; ആദ്യ വിദേശ പരിശീലകനായി കാർലോ ആഞ്ചലോട്ടി

മെയ് 26നാണ് 65കാരനായ ഇറ്റാലിയൻ പരിശീലകൻ ഔദ്യോഗികമായി ബ്രസീൽ ടീമിന്റെ ചുമതല ഏറ്റെടുക്കുക.

Author : ന്യൂസ് ഡെസ്ക്


ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിൻ്റെ പരിശീലകനായി പ്രശസ്ത ഇറ്റാലിയൻ കോച്ച് കാർലോ ആഞ്ചലോട്ടിയെത്തും. ഈ ലാലിഗ സീസണിനൊടുവിൽ ആഞ്ചലോട്ടി റയൽ മാഡ്രിഡ് വിടുമെന്നുറപ്പായിട്ടുണ്ട്. ആഞ്ചലോട്ടിക്ക് പകരക്കാരനായി സാബി അലോൺസോ റയൽ മാഡ്രിഡ് കോച്ചാകും. 2028 വരെ തുടരാൻ കരാറിൽ ധാരണയായിട്ടുണ്ട്. ലെവർക്യൂസനിൽ നിന്നാണ് അലോൺസോ എത്തുന്നത്.


റയല്‍ സോസിഡാഡിനെതിരായ അവസാന ലീഗ് മത്സരത്തിന് ശേഷം 65കാരനായ ആഞ്ചലോട്ടി റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഞ്ചലോട്ടിയുടെ ബെര്‍ണബ്യൂവില്‍ നിന്നുമുള്ള വിടവാങ്ങല്‍ പദ്ധതികള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ പുറത്തുപോകല്‍ ഔദ്യോഗികമായി റയല്‍ അറിയിക്കും.



മെയ് 26നാണ് 65കാരനായ ഇറ്റാലിയൻ പരിശീലകൻ ഔദ്യോഗികമായി ബ്രസീൽ ടീമിന്റെ ചുമതല ഏറ്റെടുക്കുക. ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വിദേശിയാണ് ആഞ്ചലോട്ടി. ഡോറിവല്‍ ജൂനിയറിന്റെ പകരക്കാരനായാണ് ആഞ്ചലോട്ടി ബ്രസീല്‍ ടീമിലെത്തുന്നത്. ടീമിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഡോറിവലിനെ ബ്രസീല്‍ പുറത്താക്കിയത്.

2026ലെ ഫിഫ ലോകകപ്പിനായുള്ള ബ്രസീലിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ആഞ്ചലോട്ടി ടീമിനെ പരിശീലിപ്പിക്കും. യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്ന ലോകകപ്പിലൂടെ ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുകയാണ് ആഞ്ചലോട്ടിയുടെ ലക്ഷ്യം. ജൂണ്‍ 6ന് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും പരിശീലകനെന്ന നിലയില്‍ ആഞ്ചലോട്ടിയുടെ ആദ്യ മത്സരം.

SCROLL FOR NEXT