NEWSROOM

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് 2025; മുഖ്യമന്ത്രി അതിഷി ഉൾപ്പെടെ നേതാക്കൾക്കെതിരെ കേസ്, ബിജെപി രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നുവെന്ന് എഎപി

എഎപി നേതാവും ഓഖ്ലയിലെ സ്ഥാനാർത്ഥിയുമായ അമാനത്തുള്ള ഖാനെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പ്രചാരണം നിർത്തിവെക്കണമെന്ന നിയമം ലംഘിച്ചതിനാണ് കേസ്. നിശബ്ദ പ്രചാരണസമയത്ത് അമാനത്തുള്ളഖാൻ നൂറിലധികം പ്രവർത്തകർക്കൊപ്പം സാക്കിർ നഗറിലെത്തി പ്രചാരണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി നിയമസഭാ വോട്ടെടുപ്പിനിടെ കൂടുതൽ എഎപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അതിഷി, പാർട്ടി എംഎൽഎൽ ദിനേശ് മൊഹാനിയ, അമാനത്തുള്ള ഖാൻ എന്നീ നേതാക്കൾക്കെതിരെയാണ് കേസ്. കേസെടുത്തത്.


വോട്ടിങ് ദിനത്തിൽ വലിയ വാഗ്ദാങ്ങളും ഏറ്റുമുട്ടലുമാണ് എഎപിയും ബിജെപിയും തമ്മിൽ ഡൽഹിയിലുണ്ടായത്. പോളിങ് ബൂത്തിലെത്തിയ ഒരു വനിതാ വോട്ടറോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി എഎപി നേതാവും സംഗം വിഹാർ സിറ്റിങ് എംഎൽഎയുമായ ദിനേശ് മൊഹാനിയയ്‌ക്കെതിരെ രാവിലെയാണ് കേസെടുത്തത്. ഫ്ലൈയിംഗ് കിസ് നൽകിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന ചേഷ്ടകൾ കാണിച്ചെന്നുമാണ് മൊഹാനിയക്കെതിരായ പരാതി.

എഎപി നേതാവും ഓഖ്ലയിലെ സ്ഥാനാർത്ഥിയുമായ അമാനത്തുള്ള ഖാനെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പ്രചാരണം നിർത്തിവെക്കണമെന്ന നിയമം ലംഘിച്ചതിനാണ് കേസ്. നിശബ്ദ പ്രചാരണസമയത്ത് അമാനത്തുള്ളഖാൻ നൂറിലധികം പ്രവർത്തകർക്കൊപ്പം സാക്കിർ നഗറിലെത്തി പ്രചാരണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രി അതിഷിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് ഡൽഹി പൊലീസ് ഇന്നലെയാണ് കേസെടുത്തത്. ഫത്തേസിംഗ് മാർഗിൽ 70 പ്രവർത്തർക്കൊപ്പം ചട്ടം ലംഘിച്ച് സന്ദർശനം നടത്തിയെന്നാണ് കേസ്. ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് അതിഷി രം​ഗത്തെത്തി. ബിജെപി സ്ഥാനാർത്ഥി രമേശ് ബിധൂഡി പരസ്യമായി "ഗുണ്ടായിസം" നടത്തുകയാണെന്നും തെര. കമ്മീഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതിനിടെ മുഖ്യമന്ത്രി അതിഷിയുടെ ഓഫീസ് ജീവനക്കാരൻ ഗൗരവിനെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. 5 ലക്ഷം രൂപ ഇവരിൽ നിന്ന് കണ്ടെടുത്തെന്നും വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് ഇതെന്നുമാണ് പൊലീസ് വാദം. ആരോപണം എഎപി നിഷേധിച്ചു. അതിഷിയുടെ ഓഫീസ് ജീവനക്കാരനെ പോലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

എഎപി അധ്യക്ഷൻ കെജ്‌രിവാളിനെതിരെ ഹരിയാന പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. യമുനയിൽ ഹരിയാന സർക്കാർ, വിഷം കലർത്തിയെന്ന പരാമർശത്തെ തുടർന്നായിരുന്നു കേസ്.

അതേ സമയം ഡൽഹിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പുറത്തുവന്ന അഭിപ്രായ സർവേ ഫലങ്ങൾ. പ്രധാനപ്പെട്ട എല്ലാ ഏജൻസികളുടെയും എക്സിറ്റ് പോളുകളിൽ ബിജെപിക്കാണ് മുൻതൂക്കം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ആംആദ്മി തരംഗത്തിന് സാക്ഷ്യം വഹിച്ച ഡൽഹി ഇത്തവണ വിധി തിരുത്തുമെന്നാണ് പ്രവചനം. കോൺഗ്രസ് ഇത്തവണയും കാര്യമായ മുന്നേറ്റമുണ്ടാക്കില്ലെന്നും എക്സിറ്റ് ഫോൾ ഫലങ്ങൾ പറയുന്നു.

SCROLL FOR NEXT