കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിനിടെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പരാതി ലഭിച്ചിരുന്നില്ലെന്ന യൂണിവേഴ്‌സിറ്റി അധികൃതരുടെ വാദം പൊളിയുന്നു. സംഭവത്തില്‍ കുറ്റാരോപിതനായ കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗവും സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടറുമായ ഡോ. പികെ ബേബിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സംഭവത്തില്‍ എംപ്ലോയീസ് യൂണിയന്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
കുസാറ്റ് വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംപ്ലോയീസ് യൂണിയന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയത്.
കലോത്സവത്തിനിടെ ബേബി വിദ്യാര്‍ഥിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് ബേബിയെ വിളിച്ചുവരുത്തി ഇന്ന് ചോദ്യം ചെയ്യുമെന്നാണ് സൂചന.
തുടര്‍ന്ന് വി.സിക്ക് പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥിയുടെ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നാണ് അന്ന് സര്‍വകലാശാല പറഞ്ഞിരുന്നത്. വിദ്യാര്‍ഥിയുടെ കുടുംബം ജില്ല സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. പൊതു തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അതിന് ശേഷം സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ നടപടി സ്വീകരിക്കാമെന്നായിരുന്നു പാര്‍ട്ടി ജില്ലാ നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ നാല് മാസമായിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് സര്‍വകലാശാല സുരക്ഷാവിഭാഗം വിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുസാറ്റ് ടെക്ക് ഫെസ്റ്റില്‍ സംഭവിച്ച വീഴ്ചയെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ നിന്ന് ബേബിയെ മാറ്റിയിരുന്നു.