NEWSROOM

ജസ്‌ന കേസ്: ലോഡ്ജ് ഉടമ ബിജു സേവിയറിൻ്റെ മൊഴി സിബിഐ രേഖപ്പെടുത്തി

ജസ്‌നയെന്ന് സംശയിക്കുന്ന പെണകുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ രമണിയുടെ മൊഴി രേഖപ്പെടുത്തിയില്ല

Author : ന്യൂസ് ഡെസ്ക്

ജസ്‌ന തിരോധാന കേസിൽ ലോഡ്ജ് ഉടമ ബിജു സേവിയറിൻ്റെ മൊഴി സിബിഐ രേഖപ്പെടുത്തി. ലോഡ്ജിലും പരിശോധന നടത്തി. മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം കേസിൻ്റെ വിവരങ്ങൾ ശേഖരിക്കുകയാണ്. എന്നാൽ ജസ്‌നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തിയ ലോഡ്ജിലെ മുൻ ജീവനക്കാരി രമണിയുടെ മൊഴി രേഖപ്പെടുത്തിയില്ല.

കഴിഞ്ഞ ദിവസമാണ് ആറ് വർഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പത്തനംതിട്ട സ്വദേശി ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടതായി രമണി വെളിപ്പെടുത്തിയത്. കാണാതാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജസ്നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് കണ്ടിരുന്നുവെന്നും, ഉടമയുടെ ഭീഷണിയെ തുടർന്നാണ് ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നതെന്നും രമണി വെളിപ്പെടുത്തിയിരുന്നു.


പെൺകുട്ടിയുടെ കൂടെ മെലിഞ്ഞ ഒരു യുവാവും ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് എത്തിയതാണ് എന്നാണ് പെൺകുട്ടി ജീവനക്കാരിയോട് പറഞ്ഞിരുന്നത്. നാല് മണിക്കൂറോളം ഈ പെണ്‍കുട്ടി ലോഡ്ജിൽ ചെലവഴിച്ചു.

"അന്ന് എന്നെ കണ്ടപ്പോള്‍ ആ കുട്ടി ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലില്‍ കമ്പിയിട്ടത് ശ്രദ്ധിച്ചത്. പിന്നീട് മാധ്യമങ്ങളില്‍ ഫോട്ടോ വന്ന ശേഷമാണ് ജസ്നയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. 25 വയസ്സ് പ്രായം തോന്നിക്കുന്ന വെളുത്ത് മെലിഞ്ഞ ഒരു യുവാവും പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്നു. ജസ്‌നയുടെ മുഖം ശരിക്കും ഓര്‍മയുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് പെൺകുട്ടി ധരിച്ചിരുന്നത്,'' എന്നുമാണ് രമണിയുടെ വെളിപ്പെടുത്തൽ.

SCROLL FOR NEXT