NEWSROOM

ഭീകരാക്രമണം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടത് 'പിഴവ്'; സുരക്ഷാ വീഴ്ചയുണ്ടായെന്ന് സര്‍വകക്ഷി യോഗത്തില്‍ തുറന്നു സമ്മതിച്ച് കേന്ദ്രം

ആക്രമണം നടക്കുമ്പോൾ സുരക്ഷാ സേനകള്‍ എവിടെയായിരുന്നു? സിആര്‍പിഎഫുകാര്‍ എവിടെയായിരുന്നു എന്നതടക്കമുള്ള ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്


പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന് കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തില്‍ ഐബിയും (ഇന്റലിജന്‍സ് ബ്യൂറോ), ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചു. ഭീകരാക്രമണം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടത് 'പിഴവ്' ആണെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

'ഒന്നും തെറ്റായി സംഭവിച്ചില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തിനാണ് ഇവിടെ വട്ടം ചേര്‍ന്നിരിക്കുന്നത്? എവിടെയോ ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. അത് നമുക്ക് കണ്ടു പിടിക്കേണ്ടതുണ്ട്,' എന്ന് സര്‍ക്കാര്‍ പ്രതിനിധി പ്രതിപക്ഷ നേതാക്കളോട് യോഗത്തില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പ്രതിപക്ഷവും സര്‍വകക്ഷി യോഗത്തില്‍ ഉന്നയിച്ചിരുന്നു. ആക്രമണം നടക്കുമ്പോൾ സുരക്ഷാ സേനകള്‍ എവിടെയായിരുന്നു? സിആര്‍പിഎഫുകാര്‍ എവിടെയായിരുന്നു എന്നതടക്കമുള്ള ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

വെടിവെപ്പ് ഉണ്ടായി ഒരു മണിക്കൂറിന് ശേഷമാണ് സുരക്ഷാ സേന എത്തിയതെന്നും സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ വാഹനം കയറാത്ത വഴിയാതതിനാലാണ് താമസുണ്ടായതെന്നാണ് സര്‍ക്കാര്‍ മറുപടി പറഞ്ഞതായാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തതിലും പ്രതിപക്ഷം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കണണമായിരുന്നു എന്നും അവര്‍ ആവശ്യപ്പെട്ടു. ഭീകര പ്രവത്തനങ്ങള്‍ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഇതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭീകര പ്രവര്‍ത്തനം നേരിടാന്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ അറിയിച്ചതായി പ്രതിപക്ഷ നേതാവ് മല്ലികാജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി.

പഹല്‍ഗാമിലേത് ഭാരതീയരുടെ ആത്മാവിന് നേരെ ഉണ്ടായ ആക്രമണമെന്ന് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. എല്ലാ ഭീകരരെയും പിന്തുടര്‍ന്ന് ചെന്ന് ശിക്ഷിക്കുമെന്നും ആ ശിക്ഷ അവര്‍ക്ക് സ്വപ്നത്തില്‍ പോലും കാണാന്‍ പറ്റില്ലെന്നും മോദി പറഞ്ഞിരുന്നു. ലോക നോതാക്കളും സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേരാണ് ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് രംഗത്തെത്തിയത്.

SCROLL FOR NEXT