പാലക്കാട് വിവിധയിടങ്ങളിലെ കളളിൽ നടത്തിയ രാസ പരിശോധനയിൽ കഫ് സിറപ്പ് കലർത്തിയതായി കണ്ടെത്തൽ. 2024 സെപ്തംബർ എട്ടിന് ചിറ്റൂർ മേഖലയിലെ അഞ്ച് കളള് ഷാപ്പുകളിൽ നിന്നും ശേഖരിച്ച സാമ്പിളിന്റെ രാസ പരിശോധന ഫലമാണ് ഞെട്ടിപ്പിക്കുന്നത്. കുറ്റിപ്പള്ളത്തെ TS അൻപത്തിയൊമ്പതാം നമ്പർ ഷാപ്പിൽ നിന്നും വണ്ണാമടയിലെ TS മുപ്പത്തിയാറാം നമ്പർ ഷാപ്പിൽ നിന്നും ശേഖരിച്ച സാമ്പിളിലാണ് കഫ് സിറപ്പായ ബെനാഡ്രിലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ന്യൂസ് മലയാളം എക്സ്ക്ലൂസീവ്.
കൊച്ചിയിലെ രാസ പരിശോധനാ ലാബിലാണ് കളളിന്റെ ഗുണനിലവാരം പരിശോധിച്ചത്. ലഹരി കൂട്ടുന്നതിന് കളളിൽ കഫ് സിറപ്പ് ചേർത്തതാണോയെന്നാണ് സംശയിക്കുന്നത്. ഇതിന് പുറമെ മാനസികാരോഗ്യ ചികിത്സക്കായും മറ്റും ഉപയോഗിക്കുന്ന ഡയസെപാമിന്റെ സാന്നിധ്യവും കണ്ടെത്തി. കളളിലെ ബെനാഡ്രിലിന്റെ സാന്നിധ്യം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.
ബെനാഡ്രിലിന്റെ സാന്നിധ്യം കണ്ടെത്തിയ രണ്ടു കളള് ഷാപ്പുകളുടെയും ലൈസൻസി ഒരാളാണ്. ചിറ്റൂർ ആറാംപാടം സ്വദേശി ശിവരാജന്റെ ഉടമസ്ഥതയിലുള്ളതാണ് കളള് ഷാപ്പുകൾ. സംഭവത്തിൽ ലൈസൻസിക്കെതിരെയും, കളള് ഷാപ്പ് ജീവനക്കാരായ രാജു, വിനോദ് എന്നിവർക്കെതിരെയും എക്‌സൈസ് കേസെടുത്തു. ഷാപ്പിന്റെ ലൈസൻസ് സസ്പെന്റ് ചെയ്യാനും ശുപാർശയുണ്ട്.
കള്ളിൽ വീര്യം കൂട്ടാൻ പല രീതിയിൽ മായം ചേർക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കഫ് സിറപ്പ് ഉപയോഗിക്കുന്നത് അപൂർവ്വമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. അതുകൊണ്ടു തന്നെ വിശദമായ പരിശോധന നടത്താനും കർശന നടപടിയെടുക്കാനും അധികൃതർ തയ്യാറാകണം.