കാസർഗോഡ് കേരളാ ബാങ്ക് വീട് ജപ്തി ചെയ്ത ജാനകിക്കും കുടുംബത്തിനും ആശ്വാസം. ബാങ്കിൽ തിരിച്ചടക്കേണ്ട തുക ആലപ്പുഴ ചേർത്തല സ്വദേശി ഉണ്ണികൃഷണൻ ബാങ്കിലടച്ചു. ജപ്തി നടപടി വാർത്തയായതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ തുക അടക്കാൻ തയ്യാറായത്. കിനാനൂര്‍ കരിന്തളം പരപ്പച്ചാലിലെ തൂക്കപ്പിലാവ് വീട്ടിൽ ജാനകിയുടെ വീടാണ് കേരള ബാങ്ക് ജപ്തി ചെയ്തത്. ജാനകിയുമായി മകൻ ആശുപത്രിയിൽ പോയപ്പോഴാണ് ബാങ്ക് അധികൃതർ എത്തി വീട് സീൽ ചെയ്യുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് വീട് സീൽ ചെയ്തതിന് പിന്നാലെ വീട്ടുവരാന്തയിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്.ഏതാനും വർഷങ്ങൾക്ക് മുൻപ് റബ്ബർ കൃഷിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് ജാനകിയുടെ മകൻ വിജേഷ് അന്നത്തെ ജില്ലാ സഹകരണ ബാങ്കിന്റെ നീലേശ്വരം ശാഖയില്‍ നിന്ന് രണ്ടുലക്ഷം രൂപ വായ്പയെടുത്തത്. ആദ്യഘട്ടത്തിൽ കൃത്യമായി തിരിച്ചടച്ചെങ്കിലും വിജേഷ് തെങ്ങില്‍നിന്ന് വീണ് ചികിത്സയിലായതോടെ വായ്പയുടെ തിരിച്ചടവും മുടങ്ങുകയായിരുന്നു. നിലവിൽ വായ്പയും പലിശയും ചേര്‍ത്ത് നാലു ലക്ഷത്തോളം രൂപയായി.
തന്റെയും അമ്മയുടെയും രോഗാവസ്ഥ കാണിച്ച് തിരിച്ചടവിന് സാവകാശം അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും 3 ലക്ഷം രൂപ അടിയന്തരമായി അടക്കാൻ ബാങ്ക് അധികൃതര്‍ നിർദേശിക്കുകയായിരുന്നു.എന്നാൽ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന്, കഴിഞ്ഞ ദിവസം
വിജേഷും അമ്മയും ആശുപത്രിയിൽ പോയ സമയത്ത് ബാങ്ക് ജപ്തി നോട്ടീസ് പതിപ്പിക്കുകയായിരുന്നു.