NEWSROOM

ഭാര്യയുടെ സമ്മതമില്ലാതെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല; പ്രതിയെ വെറുതെവിട്ട് ഛത്തീസ്ഗഡ് ഹൈക്കോടതി

ഭാര്യയുടെ പ്രായം 15 വയസിന് താഴെയല്ലെങ്കില്‍ ഭാര്യയുമായി നടത്തുന്ന പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധമടക്കമുള്ളവ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്


ഭാര്യയുടെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാനാകില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവിനെതിരായ കേസിൽ വിധി പറയുകയായിരുന്നു കോടതി.


ഭാര്യയുടെ പ്രായം 15 വയസിന് താഴെയല്ലെങ്കില്‍ ഭാര്യയുമായി നടത്തുന്ന പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധമടക്കമുള്ളവ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. അതിനാല്‍ ഭര്‍ത്താവിനെതിരെ സെക്ഷന്‍ 376,377 പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

2017 ഡിസംബര്‍ 11നാണ് യുവതി മരിച്ചത്. ഭര്‍ത്താവ് ബല പ്രയോഗത്തിലൂടെ തന്റെ സമ്മതമില്ലാതെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് യുവതി മരണമൊഴി നല്‍കിയിരുന്നു. മലദ്വാരത്തില്‍ ഉണ്ടായ സുഷിരമടക്കം ഗുരുതര പ്രശ്‌നങ്ങളാലാണ് യുവതിയുടെ മരണമെന്ന് ഡോക്ടറും സ്ഥിരീകരിച്ചിരുന്നു.

വൈവാഹിക ബലാത്സംഗം ഇന്ത്യയില്‍ ഇതുവരെ കുറ്റകൃത്യമായി കണക്കാക്കിയിട്ടില്ല. എന്നാല്‍ പ്രകൃതി വിരുദ്ധ പീഡനം കുറ്റകരമാണ്. പ്രതിയെ നേരത്തെ വിചാരണ കോടതി പത്ത് വര്‍ഷം തടവിന് വിധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

SCROLL FOR NEXT