ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച കുറ്റവാളികളുടെ പേരുകൾ പുറത്ത് വിടണമെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. റിപ്പോർട്ടിന്‍റെ പൂർണ രൂപം പുറത്തുവിടണം. ഭരണപക്ഷ എംഎല്‍എ തന്നെ ആരോപണവിധേയനാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തോ ഒളിക്കാനുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് കൊണ്ടുവന്നതിൽ ന്യൂസ് മലയാളത്തിനെ ശ്രീനിവാസ് അഭിനന്ദിച്ചു.
നിലമ്പൂർ എംഎല്‍എ പി.വി. അന്‍വർ ഉന്നയിച്ച ആരോപണങ്ങളിലും ശ്രീനിവാസ് പ്രതികരിച്ചു. ആരോപണവിധേയനായ എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തണം. ഭരണപക്ഷ എംഎല്‍എയുടെ ഭാഗത്ത് നിന്ന് തന്നെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ യുത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലാണ്. യൂത്ത് കോണ്‍ഗ്രസ് സമരം അടിച്ചമർത്താന്‍ നോക്കേണ്ടെന്നും ശ്രീനിവാസ് പറഞ്ഞു.
ALSO READ: "അന്‍വറിന്റെ പരാതിയില്‍ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നു"
ഇന്നലെ സെക്രട്ടേറിയറ്റിൽ രണ്ട് മണിക്കൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിന്തിരിഞ്ഞില്ല. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടക്കാനും ബാരിക്കേഡ് മറിച്ചിടാനുമായിരുന്നു ശ്രമം. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കി ഉൾപ്പടെ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കൻ്റോൺമെൻ്റ് എസ്ഐ ജിജുകുമാറിനും മറ്റൊരു പൊലീസുകാരനും സംഘർഷത്തിൽ പരുക്കേറ്റു. സംഭവത്തില്‍ രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും ഉൾപ്പെടെ 261 യൂത്ത് കോൺഗ്രസുകാർക്കെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ലഹളയുണ്ടാക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.