കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിൻ്റെ ഭാഗമായി നടപ്പിലാക്കിയ 0484 എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനം പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാനും മികച്ച വിമാനത്താവള അനുഭവം ഉറപ്പാക്കാനും നിരവധി പദ്ധതികളാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) നടപ്പാക്കുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന നെടുമ്പാശേരി വിമാനത്താവളത്തിൽ ഹ്രസ്വമായ വിശ്രമകേന്ദ്രം വേണമെന്ന യാത്രക്കാരുടെ ആവശ്യം മുൻനിർത്തിയാണ് സിയാൽ എയ്‌റോ ലോഞ്ച് സജ്ജമാക്കിയിരിക്കുന്നത്. മിതമായ നിരക്കിൽ പ്രീമിയം ലോഞ്ച് അനുഭവമാണ് എയ്റോ ലോഞ്ച് യാത്രക്കാർക്ക് നൽകുന്നത്. സന്ദർശകർക്കും ലോഞ്ച് സംവിധാനങ്ങൾ ഉപയോഗപ്രദമാകും. അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 37 റൂമുകൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, രണ്ട് കോൺഫറൻസ് ഹാളുകൾ, കോവർക്കിംഗ് സ്‌പേസ്, ജിം, ലൈബ്രറി, റെസ്റ്ററൻ്റ്, സ്പാ, കഫേ ലോഞ്ച് എന്നിവയെല്ലാം ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.
ALSO READ: സന്നദ്ധരെങ്കിൽ മലയാള സിനിമ താരങ്ങൾക്കായി ട്രേഡ് യൂണിയൻ രൂപീകരിക്കാൻ സിഐടിയു തയ്യാർ: ടി.പി. രാമകൃഷ്ണൻ
ചെറുനഗരങ്ങളിലേക്ക് സർവീസിന് സഹകരണം ചോദിച്ചു സമീപിച്ച എയർലൈനുകൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ് എന്ന നിലയിൽ പ്രവർത്തിക്കാൻ സിയാൽ സജ്ജമാണെന്ന് എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 550 കോടി രൂപയോളം ചെലവിട്ട് നടത്തുന്ന രാജ്യാന്തര ടെർമിനൽ വികസനം മൂന്ന് വർഷത്തിനകം പൂർത്തിയാക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിമാനത്താവളത്തിലൂടെ ഇപ്പോൾ പ്രതിവർഷം ഒരു കോടിയിലേറെ പേർ യാത്ര ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും വിദേശത്തേക്ക് 670 ഉം രാജ്യത്തിനകത്ത് 795 ഉം സർവീസുകൾ ഇവിടെ നിന്ന് നടത്തുന്നുണ്ട്. രാജ്യത്തിനകത്ത് എല്ലാ നഗരങ്ങളിലേക്കും കൊച്ചിയിൽ നിന്ന് വിമാന സർവീസുകളുണ്ട്. യാത്രക്കാർക്കും സന്ദർശകർക്കും ആവശ്യമുള്ള സമയത്തേക്ക് മാത്രമായി വിമാനത്താവളത്തിനുള്ളിൽ തങ്ങാനുള്ള അവസരമാണ് എയ്‌റോ ലോഞ്ചിലൂടെ നടപ്പാക്കുന്നത്. ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവരും പങ്കെടുത്തു.