പ്രായപൂർത്തിയാവാത്ത പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട കുട്ടിയുടെ വ്യാജ രേഖയുണ്ടാക്കി ശൈശവ വിവാഹം നടത്തിയ കേസിൽ വിവാഹ ദല്ലാൾ അറസ്റ്റിൽ. വയനാട് പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി സുനിൽ കുമാറാണ് (36) അറസ്റ്റിലായത്. ഡിവൈ.എസ്.പി എം.എം അബ്ദുൾ കരീമിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാതാപിതാക്കൾക്ക് നിയമത്തിലുള്ള അജ്ഞത മറയാക്കിയും ബന്ധുക്കൾക്ക് പണം നൽകി സ്വാധീനിച്ചും ആധാർ കാർഡിൻ്റെ കോപ്പിയിൽ ജനന തീയതി തിരുത്തിയാണ് വിവാഹം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വടകര പുതിയാപ്പ കുയ്യടിയിൽ വീട്ടിൽ കെ. സുജിത്തുമായി (40) ജനുവരിയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്തിയത്. ഇതിനായി സുജിത്തിൽ നിന്നും സുനിൽ കുമാർ ബ്രോക്കർ ഫീസായി കൂടിയ തുക കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പെൺകുട്ടികളുടെ ചിത്രങ്ങളും കണ്ടത്തിയിട്ടുണ്ട്.