NEWSROOM

ബലാത്സംഗാരോപണം നിഷേധിച്ച് സിഐ വിനോദ്; തെറ്റായ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും

കുടുംബ പ്രശ്നത്തെ കുറിച്ച് പരാതി പറയാൻ എത്തിയപ്പോൾ ബലാത്സംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയുടെ ആരോപണം.

Author : ന്യൂസ് ഡെസ്ക്

വീട്ടമ്മയുടെ പീഡന പരാതി നിഷേധിച്ച് സിഐ വിനോദ്. എസ്.പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് എന്നിവര്‍ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് യുവതി രംഗത്തുവന്നിരുന്നു. കുടുംബ പ്രശ്നത്തെ കുറിച്ച് പരാതി പറയാൻ എത്തിയപ്പോൾ ബലാത്സംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയുടെ ആരോപണം. . എസ്.പി സുജിത് ദാസിനും ഡിവൈഎസ്പി ബെന്നിക്കും പിന്നാലെയാണ് സിഐ വിനോദും യുവതിയുടെ ആരോപണം നിഷേധിച്ച് രംഗത്തുവന്നത്. 

ഇപ്പോള്‍ ഉണ്ടായ പരാതിയില്‍ താന്‍ നിരപരാധിയാണ്. 2022-ലാണ് പരാതിക്കാരിയായ സ്ത്രീയെ കണ്ടത്. ഓട്ടോ റിക്ഷക്കാരന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായാണ് സ്റ്റേഷനിലെത്തിയത്. അന്വേഷണം നടത്തി ഓട്ടോറിക്ഷക്കാരനെതിരെ എഫ്ഐആര്‍ ഇട്ടു. പ്രതിയെ പിടികൂടി. ഈ ഘട്ടത്തില്‍ പണം വാങ്ങി കേസ് സ്റ്റേഷന് പുറത്തുവെച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോയതോടെ കേസ് എടുത്തത് ചോദ്യം ചെയ്ത് സ്ത്രീ വീണ്ടും സ്റ്റേഷനിലെത്തി. മുന്‍പ് പലര്‍ക്കെതിരെയും വ്യാജ പരാതി നല്‍കിയ ശേഷം സ്ത്രീ പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയെന്ന് വിവരം ലഭിച്ചിരുന്നു. എസ്ഐ കൃഷ്ണലാലിന്‍റെ വീട്ടുജോലിക്കാരിയായിരുന്നു പരാതിക്കാരിയെന്ന വിവരവും ലഭിച്ചു.

പിന്നാലെ തനിക്കെതിരെ പരാതിയുമായി ഡിവൈഎസ്പി ബെന്നിയെയും എസ്പി സുജിത് ദാസിനെയും സ്ത്രീ പരാതിയുമായി സമീപിച്ചിരുന്നു.പരാതി വ്യാജാരോപണമാണെന്ന് കണ്ടെത്തി ക്ലോസ് ചെയ്തിരുന്നുവെന്നും സിഐ വിനോദ് പറഞ്ഞു. കീഴുദ്യോഗസ്ഥര്‍ക്ക് എതിരെ പരാതി വന്നാല്‍ മേലുദ്യോഗസ്ഥര്‍ പരമാവധി അന്വേഷിക്കുന്നതാണ് പൊലീസിലെ പതിവ്. അത് എന്‍റെ കാര്യത്തിലും നടന്നു.

മുട്ടില്‍ മരംമുറി കേസ് സത്യസന്ധമായ അന്വേഷണമാണ് ഡിവൈഎസ്പി ബെന്നി നടത്തിയത്. അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കാനാണ് പീഡനാരോപണം ഉയര്‍ത്തിയിരിക്കുന്നത്.തെറ്റായ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും.പൊലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്ന പ്രവൃത്തിയാണിത്. മാധ്യമങ്ങള്‍ ഈ പ്രവണതയില്‍ നിന്ന് പിന്മാറണമെന്നും സിഐ വിനോദ് പറഞ്ഞു.

SCROLL FOR NEXT