NEWSROOM

സിവിൽ പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം: ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത് വിവാഹമോചനക്കേസിൻ്റെ വൈരാഗ്യത്തിൽ

ദിവ്യശ്രീയിൽ നിന്ന് ഭർത്താവ് രാജേഷ് കൈപ്പറ്റിയ പണവും സ്വർണവും തിരിച്ചു ചോദിച്ചതാണ് വൈരാഗ്യം വർധിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ കരിവെള്ളൂരിൽ സിവിൽ പൊലീസ് ഓഫീസർ ദിവ്യശ്രീയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത് വിവാഹമോചനക്കേസിന്റെ വൈരാഗ്യത്തിലെന്ന് കണ്ടെത്തൽ. പലിയേരി സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ ദിവ്യശ്രീയിൽ നിന്ന് ഭർത്താവ് രാജേഷ് കൈപ്പറ്റിയ പണവും സ്വർണവും തിരിച്ചു ചോദിച്ചതാണ് വൈരാഗ്യം വർധിപ്പിച്ചത്.

രാജേഷ് വീട്ടിലേക്ക് എത്തിയത് കൊലപാതകം ആസൂത്രണം ചെയ്ത് തന്നെയാണെന്നും, രാജേഷ് പയ്യന്നൂരിൽ നിന്ന് കത്തിയും, രണ്ട് കുപ്പി പെട്രോളും വാങ്ങിയിരുന്നതായും കണ്ടെത്തി. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് ഉടൻ നടത്തും. 12 മണിക്കാണ് ദിവ്യശ്രീയുടെ പോസ്റ്റുമോർട്ടം.

വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് കരിവെള്ളൂർ പലിയേരിയിലെ ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് കൊലപാതകം നടത്തിയത്. ദിവ്യശ്രീയുടെ കഴുത്തിലും മൂക്കിലുമാണ് വെട്ടേറ്റത്‌. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ വാസു പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ആറുമാസത്തിലേറെയായി ദിവ്യശ്രീയും രാജേഷും കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു. കൊലപാതക ശേഷം ഓടി രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, പുതിയതെരുവിലെ ബാറില്‍ നിന്നുമാണ് പൊലീസ് രാജേഷിനെ പിടികൂടിയത്.

SCROLL FOR NEXT