കൊല്ലത്തെ ഭാരതീപുരം അവധൂതാശ്രമത്തിൽ വീണ്ടും സംഘർഷം. ആശ്രമം ചുമതലക്കാരനായ സ്വാമി നിത്യാനന്ദ ഭാരതിയെ കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നതായി പരാതി. ആശ്രമത്തിലെ പഴയ ക്ഷേത്രത്തിൽ പൂജ നടത്താൻ പുറത്ത് നിന്ന് ആളുകൾ എത്തുന്നത്, ചോദ്യം ചെയ്ത സ്വാമി നിത്യാനന്ദയെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെന്നും ക്ഷേത്രത്തിൽ നിന്ന് തന്നെ പുറത്താക്കാനാണ് ശ്രമമെന്നും സ്വാമി നിത്യാനന്ദ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കൊല്ലം ഭാരതിപുരത്തെ അവധൂതാശ്രമത്തിൽ പുതുതായി നിർമിച്ച ക്ഷേത്രത്തിൽ പഞ്ചലോഹം പ്രതിഷ്ഠിച്ച് ദൈനംദിന ചടങ്ങുകൾ തുടങ്ങിയിരുന്നു. എന്നാൽ പഴയ കെട്ടിടത്തിൽ വിളക്ക് കത്തിച്ച് ചടങ്ങുകൾ നടത്താൻ ഒരു കൂട്ടർ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴി തടഞ്ഞ് മുള്ള് വേലികെട്ടാനും ശ്രമം നടന്നു. ആശ്രമ ചുമതലയുള്ള സ്വാമി നിത്യാനന്ദ ഇതിനെ ചെറുത്തതോടെ ഭീഷണിയും, കയ്യേറ്റ ശ്രമവും ഉണ്ടായി.
ശിലാ വിഗ്രഹം ശിഥിലമായതിനെ തുടർന്നാണ് പുതിയ ക്ഷേത്രം ഭക്തരുടെ സഹകരണത്തോടെ നിർമിച്ച് പഞ്ചലോഹം പ്രതിഷ്ഠിച്ചത്. നിലവിലെ മഠാധിപതി ചിതാനന്ദ ഭാരതിക്ക് ഓർമക്കുറവുണ്ടെന്നും, ഇത് മുതലെടുത്ത് ചിലർ ആശ്രമത്തിൽ കടന്ന് കൂടിയിട്ടുണ്ടെന്നും നിത്യാനന്ദ പറഞ്ഞു. ആശ്രമത്തിലെ സന്യാസിമാരെ തല്ലിയോടിക്കുകയാണെന്നും, ജീവൻ അപകടത്തിലാണെന്നും നിത്യാനന്ദ സ്വാമി പറഞ്ഞു.
130 വർഷത്തിലധികം പഴക്കമുള്ളതാണ് സദാനന്തപുരത്തെ അവധൂതാശ്രമം. ആശ്രമത്തിന് സദാനന്തപുരത്ത് 115 ഏക്കറും, ഭാരതീപുരത്ത് 41 ഏക്കറും, കൊട്ടാരക്കരയിൽ മൂന്ന് ഏക്കറും ഭൂമിയുണ്ട്. ആശ്രമത്തിൻ്റെ സമ്പത്ത് സംരക്ഷിക്കാൻ റിസീവറെ നിയമിക്കണമെന്ന ആവശ്യവും ഉയർന്നു.അതേസമയം മഠാധിപതി ചിതാനന്ദ ഭാരതി നൽകിയ പരാതിയിലും പൊലീസ് കേസെടുത്തു.